ആലപ്പുഴയിലെ ചെമ്പിലെ കല്യാണം! കനത്തമഴയിൽ ക്ഷേത്രത്തിൽ മുട്ടോളം വരെ വെള്ളം; ചെമ്പിലിരുന്ന് താലികെട്ടി വധൂവരന്മാർ

അമ്പലപ്പുഴ: കനത്ത മഴ കാരണം വിവാഹം നടക്കേണ്ട ക്ഷേത്രത്തിലും പരിസരത്തും വെള്ളം കയറിയെങ്കിലും മുൻകൂട്ടി നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ഒരു തുള്ളി വെള്ളം പോലും നനയാതെ വധൂവരന്മാർക്ക് താലികെട്ടിനുള്ള അവസരമൊരുക്കി ഈ ക്ഷേത്രം. ചെമ്പിൽ കയറി തുഴഞ്ഞെത്തിയാണ് വരൻ വധുവിന് താലിചാർത്തിയത്. ആലപ്പുഴ തലവടിയിലാണ് സംഭവം.

തകഴി സ്വദേശിയായ ആകാശിന്റേയും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയുടേയും വിവാഹമാണ് ചെമ്പിലിരുന്നുകൊണ്ട് നടന്നത്. തലവടി പനയന്നൂർക്കാവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ താലിക്കെട്ട്. അപ്രതീക്ഷിത പ്രളയത്തിൽ ക്ഷേത്ര പരിസരം മുഴുവൻ വെള്ളത്തിലായതോടെയാണ് ചെമ്പിൽ കയറി താലികെട്ട് നടത്തേണ്ടി വന്നത്.

പനയന്നൂർക്കാവ് ക്ഷേത്രത്തിൽ തന്നെ വിവാഹം നടത്തണമെന്ന് ഇവരുടെ ആഗ്രഹമായിരുന്നു. മുഹൂർത്തത്തിന് മുമ്പായി സമീപത്തെ ജങ്ഷൻ വരെ കാറിലെത്തിയ ഇവർക്ക് ക്ഷേത്ര ഭാരവാഹികൾ വലിയ ചെമ്പ് ഒരുക്കി സ്വാഗതം പറയുകയായിരുന്നു. താലിക്കെട്ടിന് ശേഷം ചെമ്പിൽ ഇരുന്നുകൊണ്ട് തന്നെയാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. വിവാഹ വസ്ത്രത്തിൽ ഒരു തുള്ളിവെള്ളം പോലും വീഴാതെ കൂടെയുള്ളവർ ഇവരെ സംരക്ഷിക്കുകയും ചെയ്തു.

ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളമുണ്ടായിരുന്നു. ഞായറാഴ്ച പകൽ കാര്യമായി മഴ പെയ്തില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ നദികളിലേക്കു കിഴക്കൻവെള്ളത്തിന്റെ വരവു ശക്തമായിട്ടുണ്ട്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. എടത്വാ, തലവടി, മുട്ടാർ, നീരേറ്റുപുറം ഭാഗങ്ങൾ വെള്ളപ്പൊക്കക്കെടുതിയിലാണ്.

വീടുകളിൽ വെള്ളംകയറിയതു ജനജീവിതം ദുരിതത്തിലാക്കി. അപ്പർകുട്ടനാട്ടിൽ ആയിരത്തിലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഗ്രാമീണ റോഡുകൾക്കൊപ്പം പ്രധാന റോഡുകളിലും വെള്ളം ഉയർന്നിട്ടുണ്ട്. കൃഷിയൊരുക്കം നടത്തിയ പാടശേഖരങ്ങൾ മുങ്ങി. റോഡുകൾ മുങ്ങിയതിനാൽ ഗ്രാമീണമേഖലകളിലെ ഗതാഗതം തടസ്സപ്പെട്ടു.

Exit mobile version