‘ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല, വാക്സിന്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമെ ഇനി തുറക്കൂ’: 600 വാക്സിനേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടി ഒഡിഷ

ഭുവനേശ്വര്‍: വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 600-ഓളം വാക്സിനേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഒഡിഷ സര്‍ക്കാര്‍. 1472 വാക്സിനേഷന്‍ സെന്ററുകളായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചിരുന്നത്. എന്നാല്‍ വാക്സിന്‍ അപര്യാപ്തത നേരിട്ടതോടെ ചൊവ്വാഴ്ച ഇത് 1103 ആയും ബുധനാഴ്ചയോടെ 800 ആയും കുറഞ്ഞു.

‘ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. എല്ലാ ജില്ലകളിലേയും ചില വാക്സിനേഷന്‍ സെന്ററുകള്‍ അടക്കുകയാണ്. വാക്സിന്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമെ ഇനി തുറക്കൂ’, കുടുംബക്ഷേമ ഡയറക്ടര്‍ ഡോ. ബിജയ് പനിഗ്രഹി പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1.26 ലക്ഷം കൊവാക്സിന്‍ ഡോസ് സംസ്ഥാനത്തുണ്ടെന്നും കൊവിഷീല്‍ഡിനാണ് ദൗര്‍ലഭ്യം അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒഡിഷ കേന്ദ്രത്തോട് 15 ലക്ഷം ഡോസ് വാക്സിനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ 3.5 ലക്ഷം ഡോസ് മാത്രമാണ് അനുവദിച്ചത്. വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

അതേസമയം, രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രപ്രദേശും അറിയിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിന്‍ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

Exit mobile version