കൊറോണ പ്രതിസന്ധിക്കിടയിലും നിരാലംബരായ വിധവകള്‍ക്കുള്ള ഭവന പദ്ധതി പൂര്‍ത്തിയാക്കാന്‍ 10 കോടി 36 ലക്ഷം; മന്ത്രി കെടി ജലീലിന്റെ ഇടപെടലില്‍ ഒരുങ്ങുന്നത് സ്വപ്‌ന ഭവനം

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കിടയിലും നിരാലംബരായ വിധവകള്‍ക്കുള്ള ഭവന പദ്ധതി പൂര്‍ത്തിയാക്കാന്‍ 10 കോടി മുപ്പത്തിയാറ് ലക്ഷത്തി അയ്യായിരം രൂപ പാസാക്കി. മന്ത്രി കെടി ജലീലിന്റെ ഇടപെടലിലാണ് ഇവര്‍ക്കായി സ്വപ്‌ന ഭവനം ഒരുങ്ങുന്നത്. നിരാലംബരായ വിധവകളുടെ വിവിധ കാരണങ്ങളാല്‍ പണി പൂര്‍ത്തിയാകാതെ കിടക്കുന്ന വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനായാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് തുക ഇത്രയും വലിയ പാസാക്കിയിരിക്കുന്നത്.

ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്ര്യസ്ത്യന്‍, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ വിധവകളോ, വിവാഹമോചിതരോ, ഭര്‍ത്താവ് നഷ്ടപ്പെട്ടവരോ ആയ സ്ത്രീ ജനനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് ഉടനീളമുള്ള ഭവന രഹിതരായ ഈ വിഭാഗത്തിലെ നിരാലംബരായ സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭ്യമാകുന്നത്. കേരളത്തില്‍ പതിനേഴര ലക്ഷത്തോളം വിധവകളുെന്നാണ് കണക്ക്. 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ വിവിധ കാരണങ്ങളാല്‍ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്കാണ് സര്‍ക്കാറിന്റെ ഈ ഉത്തരവ് ആശ്വാസം പകരുന്നത്.

ഇമ്പിച്ചിബാവ ഭവന പദ്ധതിയില്‍ അപേക്ഷിക്കുകയും എന്നാല്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍
സാധിക്കാതിരിക്കുകയും ചെയ്തവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമായിരുന്നില്ല. രണ്ട് അവസരവും നഷ്ടമാകുമായിരുന്ന വിധവകള്‍ക്കാണ് കിടക്കാന്‍ ഒരിടം എന്ന സ്വപ്നം ഇപ്പോള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നത്.

2013-14 വര്‍ഷത്തില്‍ 950 വീടുകള്‍ക്ക് 19 കോടി രൂപയും, 2014-15 ല്‍ 749 വീടുകള്‍ക്ക് 15 കോടി രൂപയും, 2015-16 ല്‍ 798 വീടുകള്‍ക്ക് 20 കോടി രൂപയും, 2016-17 ല്‍ 1240 വീടുകള്‍ക്ക് 31 കോടി രൂപയും, 2017-18 ല്‍ 1798 വീടുകള്‍ക്ക് 50 കോടി രൂപയും 2018-19 വര്‍ഷം മുതല്‍ മുന്‍ വര്‍ഷങ്ങളില്‍ പൂര്‍ത്തിയാകാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിനായി 44.61 കോടി രൂപയും 2019-20 വര്‍ഷം 7.91 കോടി രൂപയുമാണ് ചെലവഴിച്ചിട്ടുള്ളത്. 2020 -21 വര്‍ഷം ഇതിനായി വകയിരുത്തിയ 10.36 കോടി രൂപയാണ് ഭവന നിര്‍മ്മാണത്തിന് ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുള്ളത്.

നിര്‍മ്മാണത്തിന്റെ വിവധ ഘട്ടങ്ങളിലായി പണി പൂര്‍ത്തിയാകാതെ കിടക്കുന്ന 532 വീടുകള്‍ക്കും, പുനരുദ്ധാരണത്തിനുള്ള 75 വീടുകള്‍ക്കുമായാണ് 10 കോടി മുപ്പത്തിആറുലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ. പരമാവധി നാല് ലക്ഷം രൂപയാണ് ഒരു വീടിന് വകയിരുത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ വീടുപണി പൂര്‍ത്തിയാക്കണമെന്ന് വകുപ്പ് മന്ത്രി ഡോ. കെടി ജലീലിന് പ്രത്യേക താല്‍പ്പര്യമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെയാണ് ഈ തീരുമാനം.

2018-19 കാലയളവ് മുതല്‍ സംസ്ഥാനത്ത് ലൈഫ് പദ്ധതി നിലവില്‍ വന്നതോടെ വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കുമുള്ള ഇമ്പിച്ചിബാവ ഭവന പദ്ധതി നിര്‍ത്തലാക്കി. വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന സ്വപ്ന പദ്ധതി വന്നതോടെ എല്ലാവരെയും പരിഗണിക്കുമ്പോള്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് പ്രത്യേക പരിഗണന ആവശ്യമില്ല എന്ന നിലയ്ക്കാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് പദ്ധതി സമര്‍പ്പിച്ചതെങ്കിലും ഇമ്പിച്ചിബാവ ഭവന പദ്ധതിയിലെ പുതിയ വീടുകള്‍ക്ക് പ്രത്യേക തുക മാറ്റിവെയ്ക്കാതിരുന്നത്.

വയനാട് (110), ആലപ്പുഴ (90), പാലക്കാട് (79), മലപ്പുറം (59) , കണ്ണൂര്‍ (63) എന്നീ ജില്ലകളിലാണ് അന്‍പതിലധികം വീടുകള്‍ പൂര്‍ത്തിയാക്കാനുള്ളത്. ബാക്കിയുള്ള ജില്ലകളില്‍ തിരുവനന്തപുരം-4 , കൊല്ലം-21, പത്തനംതിട്ട-7, കോട്ടയം-12, എറണാകുളം-10, തൃശ്ശൂര്‍-9, കോഴിക്കോട്-25, കാസറകോഡ്-43 വീടുകളും പൂര്‍ത്തീകരിക്കാനുണ്ട്. ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളോട് ഓരോ ഘട്ടത്തിലേയും ഭവന നിര്‍മ്മാണ പുരോഗതി വിലയിരുത്താനും മാസന്തോറും റിപ്പോര്‍ട്ട് നല്‍കാനും ഡയറക്ടറേറ്റ്
നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാനും
ജില്ലാ കളക്ടര്‍മാരോട് വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version