ലോകത്ത് കൊറോണ രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ 20,280 പേര്‍ക്ക് കൂടി വൈറസ് ബാധ, ബ്രിട്ടനിലും രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ലണ്ടന്‍: ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി കുതിച്ചുയരുന്നു. രോഗികളുടെ എണ്ണം 50 ലക്ഷത്തോട് അടുക്കുന്നു. 24 മണിക്കൂറിനിടെ മരിച്ചത് 4,570 പേരാണ്. ഇതോടെ ലോകത്താകമാനം കൊറോണ മരണസംഖ്യ 3,24,423 ആയി ഉയര്‍ന്നു.

പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്കയില്‍ വര്‍ധനവാണുള്ളത്. ഒരു ദിവസത്തിനിടെ 1,552 പേരാണ് രാജ്യത്ത് കൊറോണ മൂലം മരിച്ചത്. പുതിയതായി 20,280 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്രസീലില്‍ പതിനാലായിരത്തിലേറെ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ആകെ രോഗബാധിതര്‍ രണ്ടേമുക്കാല്‍ ലക്ഷത്തിന് അടുത്തെത്തി. 1,130 പേര്‍കൂടി വൈറസ് ബാധിതരായി മരിച്ചു. റഷ്യയില്‍ പുതിയ കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പതിനായിരത്തില്‍ താഴെ ആയത് ആശ്വാസമായി. ഇറ്റലിയില്‍ ബാറുകളും റെസ്റ്റോറന്റുകളും തുറന്നതിന് പിന്നാലെ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

അതേസമയം, ബ്രിട്ടനില്‍ വീണ്ടും രോഗവ്യാപന നിരക്കും മരണസംഖ്യയും ഉയരുകയാണ്. കഴിഞ്ഞദിവസം മാത്രം 545 മരണങ്ങളും 2500 ഓളം പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 35,000 കടന്നു. ചരിത്രത്തിലില്ലാത്ത സാമ്പത്തിക മാന്ദ്യമാണ് രാജ്യം നേരിടുന്നതെന്ന് ചാന്‍സലര്‍ റിഷി സുനാക് മുന്നറിയിപ്പ് നല്‍കി.

Exit mobile version