കൊറോണ വ്യാപനം, ഏഷ്യയില്‍ മുന്നില്‍ ഇന്ത്യ, രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു, ആശങ്ക

ന്യൂഡല്‍ഹി: ഏഷ്യയില്‍തന്നെ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച വരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 101,328 പേര്‍ക്കാണ്. ചൊവ്വാഴ്ചമാത്രം 5,242 പേര്‍ക്ക് കൊറോണ ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതിനോടകം 3,000 പേര്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട രേഖയില്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.

ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയുണ്ടായെന്നും മഹാമാരി കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ബ്ലൂംബര്‍ഗിന്റെ കോവിഡ് ഡേറ്റയില്‍ പറയുന്നു. വെല്ലുവിളി വളരെ വലുതാണെന്നും കൊറോണയെ പ്രതിരോധിക്കാന്‍ ദ്വിമുഖതന്ത്രം ആവശ്യമാണെന്നും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ അഡീഷണല്‍ പ്രൊഫസര്‍ രാംമോഹന്‍ പാണ്ഡ പറഞ്ഞു.

‘സമ്പദ്വ്യവസ്ഥ തുറന്നുകൊടുത്തപ്പോള്‍തന്നെ കൊറോണ വ്യാപനം ശക്തമാകുമെന്നു പ്രതീക്ഷിച്ചതാണ്. താഴ്ന്ന വരുമാനക്കാരുടെ പ്രശ്‌നങ്ങള്‍ക്കു മുന്‍ഗണന നല്‍കുകയും കൊറോണപ്രതിരോധ നടപടികള്‍ക്ക് സബ്ജില്ലാതലത്തില്‍ ഊന്നല്‍ നല്‍കുകയുമാണ് മാര്‍ഗം” -അദ്ദേഹം പറഞ്ഞു.

പാകിസ്താനിലും കൊറോണ ബാധിതതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കിടയില്‍ 19 ശതമാനം രോഗികളാണ് കൂടിയത്. ഇതുവരെയായി അവിടെ 42,125 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 903 പേര്‍ മരിക്കുകയും ചെയ്തു.

Exit mobile version