രണ്ടു ജില്ലകളിലായി കുടുങ്ങിയ അമ്മയും മൂന്നരവയസ്സുകാരനും 23 ദിവസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; തുണയായത് മുഖ്യമന്ത്രിയുടെ ഓഫീസ്

കാസര്‍കോട്: കൊറോണയെ തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ടുജില്ലകളിലായിപ്പോയ അമ്മയും മൂന്നര വയസ്സുകാരനും 23 ദിവസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. അമ്മയുടെയും മകന്റെയും കൂടിച്ചേരലിന് വഴിയൊരുങ്ങിയതാകട്ടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുകമ്പാപൂര്‍ണമായ ഇടപെടലും.

ലോക്ക് ഡൗണിനെ തുടര്‍ന്ന് അധ്യാപികയായ അമ്മ നിതാര കാസര്‍കോടും മകന്‍ റിച്ചു നിതാരയുടെ വയനാട്ടിലെ വീട്ടിലുമാണ് കുടങ്ങിയത്. കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ഡേ കെയറില്‍ കുട്ടിയെ ആക്കിയായിരുന്നു സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ നിതാരയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭര്‍ത്താവ് ടി വി സുജിത്തും ജോലിക്കു പോയിരുന്നത്.

എന്നാല്‍ മാര്‍ച്ച് 10 ന് ഡെ കെയര്‍ അടച്ചതോടെ കുട്ടിയെ നോക്കാന്‍ ആളില്ലാതായി. തുടര്‍ന്ന് 21ന് നിതാരയുടെ അച്ഛന്‍ ശശി കുട്ടിയെ വയനാട് മാനന്തവാടി വിന്‍സന്റ് ഗിരി പുതിയടത്തു മീത്തലെ വീട്ടിലേക്കു കൊണ്ടു പോവുകയായിരുന്നു. പിന്നീട് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമ്മയും കുഞ്ഞും രണ്ട് ജില്ലകളിലായി.

ഗതാഗത സൗകര്യങ്ങളൊന്നുമില്ലാതായതോടെ നിതാരയ്ക്ക് റിച്ചുവിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ല. റിച്ചുവിന്റെ അടുത്തെത്താനുള്ള അനുമതിക്കായി നിതാര പല ഓഫിസുകളും കയറിയിറങ്ങി. നിതാരയുടെ ദയനീയ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട വയനാട് കലക്ടര്‍ ഡോ.അദീല അബ്ദുല്ല കാസര്‍കോട് കലക്ടറേറ്റില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് കൊറോണ ജില്ലാ സ്‌പെഷല്‍ ഓഫിസര്‍ അല്‍കേഷ് കുമാര്‍ ശര്‍മയെ വിളിച്ചു സങ്കടം ബോധിപ്പിച്ചു. അദ്ദേഹം ഇടപെട്ട് കലക്ടര്‍ക്കും ഐജിക്കും നിര്‍ദേശം നല്കി. കലക്ടറേറ്റില്‍ നിന്ന് 11നു രാവിലെ എത്താന്‍ നിര്‍ദേശം ലഭിച്ചു.അതിനിടെ പല തടസ്സങ്ങളും പറഞ്ഞ അധികൃതര്‍ വൈകിട്ട് 5 വരെ പാസ് വൈകിപ്പിച്ചു.

അനുവദിച്ച പാസ്സിലെ സമയമാകട്ടെ 11ന് വൈകിട്ട് 6 മുതല്‍ ഇന്നലെ രാവിലെ 8 വരെയായിരുന്നു. ഒരു രാത്രി, 14 മണിക്കൂര്‍ കൊണ്ട് സ്ഥലത്തെത്തണം. കാസര്‍കോടു നിന്നു ഏര്‍പ്പാടാക്കിയ താല്ക്കാലിക വാഹനത്തിലായിരുന്നു യാത്ര പ്ലാന്‍ ചെയ്തതിരുന്നത്.

എന്നാല്‍ പാസില്‍ രേഖപ്പെടുത്തിയ നമ്പറുള്ള വാഹനവുമായി വയനാട്ടില്‍ പോയാല്‍ രണ്ടാഴ്ചത്തെ ക്വാറന്റീനില്‍ കഴിഞ്ഞു മാത്രമേ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ മകന്റെ അടുത്തെത്താനുളള നിതാരയുടെ യാത്ര വീണ്ടും പ്രതിസന്ധിയിലായി.

ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ സെല്ലില്‍ വിളിച്ച് നിതാര സഹായമഭ്യര്‍ത്ഥിച്ചു. ഓരോ ജില്ലയിലും ഓരോ വാഹനം എന്ന രീതിയില്‍ 3 വാഹനത്തിലായി അനുമതി പാസ്സുമായി പോകാമെന്നായിരുന്നു ഇവിടെ നിന്നും ലഭിച്ച മറുപടി.

ഇത് കേട്ടതോടെ നിതാര യാത്ര തുടര്‍ന്നു. കാസര്‍കോട് അതിര്‍ത്തി വരെ നിതാരയെ ഭര്‍ത്താവ് എത്തിച്ചു. കണ്ണൂര്‍ അതിര്‍ത്തിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ പുലര്‍ച്ചെ 4ന് കണ്ണൂര്‍ വയനാട് അതിര്‍ത്തിയായ ബോയ്‌സ് ടൗണിലെത്തിച്ചു.

ഇവിടെ എത്തിയപ്പോഴാണ് നിതാരയ്ക്ക് ശരിക്കും ആശ്വാസമായത്. ഇവിടെ നിന്നും നിതാരയെ കൊണ്ടുപോകാന്‍ മാതാപിതാക്കളായ ശശിയും സിസിലിയും എത്തിയിരുന്നു. അങ്ങനെ പുലര്‍ച്ചെ അഞ്ചു മണിയോടെ അമ്മ കുട്ടിയുടെ സമീപത്തെത്തി. മകന്റെ അടുത്തെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടെങ്കിലും അതൊന്നും നിതാര ഓര്‍ക്കുന്നു പോലുമില്ല, 23 ദിവസങ്ങള്‍ക്ക് ശേഷം റിച്ചുവിന്റെ അടുത്തെത്തിയ സന്തോഷത്തിലാണ് അവര്‍ ഇപ്പോള്‍.

Exit mobile version