കോവിഡ്19: മലപ്പുറം ജില്ലയിലെ സാഹചര്യങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്ക് പറയുന്നു

മലപ്പുറം:കോവിഡ് 19 ആഗോളതലത്തില്‍ വെല്ലുവിളിയാകുമ്പോള്‍ മലപ്പുറം ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലന്ന് ജില്ലാ കളക്ടര്‍. ജാഗ്രതയാണ് ആവശ്യമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ നിന്നു വിദഗ്ധ പരിശോധനക്കയച്ച 83 സാമ്പിളുകളില്‍ 74 പേരുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചു. ഇവര്‍ക്കാര്‍ക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇനി ഒമ്പതു സാമ്പിളുകളുടെ രണ്ടു ഘട്ട വിദഗ്ധ പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ട്. ഇന്ന് 28 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 101 പേരാണ്. ഇതില്‍ 24 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലും 77 പേര്‍ വീടുകളിലും കഴിയുന്നു.

രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആരോഗ്യ വകുപ്പുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അധ്യക്ഷനായ കൊറോണ പ്രതിരോധ മുഖ്യ സമിതി നിര്‍ദ്ദേശിച്ചു. രോഗബാധിത പ്രദേശങ്ങളില്‍നിന്നെത്തുന്നവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ സെല്ലുമായോ ബന്ധപ്പെടണം. ഇക്കാര്യത്തില്‍ അനാസ്ഥ പാടില്ലെന്നു ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്ക് അറിയിച്ചു.

കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടു സന്ദര്‍ശിച്ചു വിലയിരുത്തി. അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മുനലുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ ജാഗ്രതാ സംഘത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0483 2737858, 0483 2737857 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. dmoesttmlpm@gmail.com എന്ന മെയില്‍ വഴിയും സംശയ ദൂരീകരണം നടത്താം.

Exit mobile version