പിരിവ് നല്‍കാത്തതിനാല്‍ യുവാവിനെ ഓട്ടോറിക്ഷ കയറ്റി കൊല്ലാന്‍ ശ്രമിച്ച സംഭവം; രണ്ടാം പ്രതിയും പിടിയില്‍

തിരുവനന്തപുരം: പിരിവ് നല്‍കാത്തതിന്റെ പേരില്‍ യുവാവിന്റെ ദേഹത്തുക്കൂടെ ഓട്ടോറിക്ഷ കയറ്റി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടാം പ്രതിയും പോലീസ് പിടിയില്‍. കാരാളി സ്വദേശി ഷിബിനെയാണ് പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയായ സിപിഎം പാറശ്ശാല നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പുതുവത്സര ദിനത്തോട് അനുബന്ധിച്ചാണ് സംഭവം. ആഘോഷത്തിന് 100 രൂപ പിരിവ് നല്‍കാന്‍ വിസമ്മതിച്ച പാറശാല സ്വദേശിയും ചക്ക വ്യാപാരിയുമായ സെന്തിലിനെ പ്രദീപും ഷിബിനും അടങ്ങിയ സംഘം ആക്രമിച്ചെന്നാണ് പരാതി.

ശേഷം സെന്തിലിന്റെ ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കുകയും ആളൊഴിഞ്ഞ പറമ്പില്‍ വച്ച് മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതികളായ പ്രദീപിനും ഷിബിനിനുമെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഓട്ടോറിക്ഷ കയറ്റി ഇറക്കിയതിനെ തുടര്‍ന്ന് തുടയെല്ലുകളും വാരിയെല്ലും പൊട്ടിയ നിലയിലാണ്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സെന്തില്‍.

Exit mobile version