കുട്ടികള്‍ക്കുള്ള വാക്‌സീന്‍ വിതരണം അടുത്ത മാസം മുതല്‍ തുടങ്ങിയേക്കുമെന്ന് സൂചന

Vaccination | Bignewslive

ന്യൂഡല്‍ഹി : രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്‌സിനേഷന്‍ അടുത്ത മാസം മുതല്‍ തുടങ്ങിയേക്കുമെന്ന് സൂചന. കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്താണ് കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്. മൂന്നാം തരംഗം ഏറ്റവും ബാധിക്കുക കുട്ടികളെയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഓഗസ്റ്റ് മുതല്‍ കുട്ടികളിലെ വാക്‌സിനേഷന്‍ ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപിയുടെ പാര്‍ലമെന്ററി യോഗത്തില്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. കോവാക്‌സിന്റെയും സൈഡസ് കാഡിലയുടെയും ക്ലിനിക്കല്‍ പരീക്ഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോവാക്‌സിന്റെ പരീക്ഷണഫലം സെപ്റ്റംബറോടെ ഉണ്ടാകുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ നേരത്തേ പറഞ്ഞിരുന്നു. സെപ്റ്റംബറോടെ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു.

“സൈഡസ് കാഡില പരീക്ഷണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി അടിയന്തര ഉപയോഗത്തിനുള്ള അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. കോവാക്‌സിന്റെ പരീക്ഷണം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ അവസാനിക്കും. അപ്പോഴേക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കേണ്ടതുണ്ട്. ഫൈസറിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.” രണ്‍ദീപ് ഗുലേറിയ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version