അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ലൈംഗികപീഡനം: മാനേജരും ഭാര്യയുമുള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍

Rape | Bignewslive

ജംഷേദ്പൂര്‍(ജാര്‍ഖണ്ഡ്) : ജംഷേദ്പൂരിലെ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ കേസില്‍ മാനേജരും ഭാര്യയുമുള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സിംഗരൗലി ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.

മദര്‍ തെരേസ വെല്‍ഫെയര്‍ ട്രസ്റ്റ് എന്ന അഭയകേന്ദ്രത്തിലാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്. ഇവിടുത്തെ വാര്‍ഡനായ ഗീതാ ദേവി, മാനേജര്‍ ഹര്‍പല്‍ സിംഗ്, ഇയാളുടെ ഭാര്യ പുഷ്പ തിര്‍ക്കി എന്നിവരും ഇവരുടെ ഒരു സുഹൃത്തുമാണ് അറസ്റ്റിലായത്. ലൈംഗികചൂഷണത്തിനിരയാക്കിയത് കൂടാതെ കഠിനജോലികള്‍ ചെയ്യിപ്പിച്ചിരുന്നതായും കുട്ടികള്‍ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

ഇവരുടെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജംഷേദ്പൂരിലെ ടെല്‍ക്കോയില്‍ സ്ഥിതി ചെയ്യുന്ന അഭയകേന്ദ്രത്തില്‍ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിക്കുന്നതിനിടെ കാണാതായ രണ്ട് പെണ്‍കുട്ടികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Exit mobile version