പന്ത്രണ്ടാം വയസ്സില്‍ വിജയ കിരീടം..! ഈ കുട്ടി ബിസിനസ്സുകാരിയുടെ കമ്പനിയുടെ വരുമാനം ഒരു കോടി നാല്‍പ്പത് ലക്ഷം

കുട്ടി ബിസിനസ്സുകാര്‍ വിപണി കീഴടക്കുന്ന വാര്‍ത്തകള്‍ ഇന്ന് സുലഭമാണ്. യൂട്യൂബ് ചാനലുകളിലൂടെയും മറ്റും കുട്ടി സംരഭകര്‍ കാശ് വാരുന്നു. എന്നാല്‍ ഇതാ ഈ പന്ത്രണ്ട് വയസ്സുകാരിയെ പരിചയപ്പെട്ടോളൂ….

ഖെറിസ് റോഗേഴ്‌സ് എന്ന പന്ത്രണ്ടു വയസുകാരി ഇന്ന് അറിയപ്പെടുന്നത് ‘ഫ്‌ലെക്‌സിന്‍ ഇന്‍ മൈ കോംപ്ലക്ഷന്‍’ എന്നാണ്. ഇത് അവളുടെ കമ്പനിയുടെ പേരാണ്. ഈ മിടുക്കിയുടെ ഒരുമാസത്തെ വരുമാനം കേട്ട് പല വമ്പന്മാരായ ബിസിനസ്സുകാരും വണ്ടര്‍ അടിച്ച് നില്‍ക്കുകയാണ്. ഒന്നും രണ്ടുമല്ല, ആ കമ്പനിയുടെ ഒരു വര്‍ഷത്തെ വരുമാനം ഒരു കോടി 40 ലക്ഷം രൂപയാണ്. എന്താ ഞെട്ടിയോ..

സാധാരണ ഒരു ടീഷര്‍ട്ട് കമ്പനിയാണ് കുട്ടിയുടെ വരുമാന സ്രോതസ്സ് എന്നാല്‍ ബിസിനസ്സിനുമപ്പുറം സമൂഹ നന്മ ലക്ഷ്യം വയ്ക്കുന്ന ഒരു സന്ദേശം പകരുന്നു.
‘നിങ്ങളുടെ തൊലിയുടെ നിറമേതാണോ അതില്‍ കംഫര്‍ട്ടബിളായിരിക്കുക’ നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവളും, കളിയാക്കല്‍ ഒരുപാട് കേട്ടവളുമായതുകൊണ്ട് തന്നെ അവള്‍ക്ക് പങ്കുവയ്ക്കാനുള്ള ഏറ്റവും വലിയ സന്ദേശവും ഇത് തന്നെയാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഖെറിസ് റോഗേഴ്‌സിന്റെ ഫ്‌ലെക്‌സിന്‍ ഇന്‍ മൈ കോംപ്ലക്ഷന്‍ ടീ ഷര്‍ട്ട് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഡിസൈനറും ഖെറിസ് റോഗേഴ്‌സ് ആണ്.

ഈ പന്ത്രണ്ടു വയസ്സുകാരി എങ്ങനെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നു.. അതെ അവളുടെ വാക്കുകള്‍…

”എപ്പോഴും ഒരു ഫാഷന്‍ ഡിസൈനറാകണം എന്ന് ആഗ്രഹിച്ച ആളാണ് ഞാന്‍. അതായിരുന്നു എന്റെ സ്വപ്നം. പക്ഷെ, എപ്പോഴത് ആകുമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ സഹോദരി എന്റെ ഒരു ചിത്രം ‘ഫ്‌ലെക്‌സിന്‍ ഇന്‍ ഹെര്‍ കോംപ്ലക്ഷന്‍’ എന്ന ഹാഷ് ടാഗോടു കൂടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് കമ്പനിയുടെ തുടക്കം. അത് എന്റെ അമ്മൂമ്മയാണ് ‘ഫ്‌ലെക്‌സ് ഇന്‍ ഔര്‍ കോംപ്ലക്ഷന്‍’ എന്നാക്കിയത്. അതെനിക്കിഷ്ടമായി. വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും എനിക്കിഷ്ടമായിരുന്നു. അത് രണ്ടും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ കമ്പനി പിറക്കുകയായിരുന്നു.” ഖെറിസ് പറയുന്നു.

”ഞങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഹാഷ് ടാഗ് ഏപ്രില്‍ അവസാനത്തോടെ വൈറലായി. അങ്ങനെ, ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ടീഷര്‍ട്ട് കമ്പനി തുടങ്ങുകയായിരുന്നു. ഇതുവരെ 20,000 ടീഷര്‍ട്ട് ഞങ്ങള്‍ വിറ്റുകഴിഞ്ഞു.” ഖെറിസിന്റെ സഹോദരി പറയുന്നു.

‘നമുക്കൊപ്പം തന്നെ വളരുന്ന ഒരുവാക്കാണ് ബുദ്ധിമുട്ട് എന്നതും. വളരുന്തോറും ബുദ്ധിമുട്ടുകളും കൂടിക്കൊണ്ടിരിക്കും. ഞാന്‍ നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. എല്ലായ്‌പ്പോഴും നിറത്തിന്റെ പേരില്‍ ഞാന്‍ കളിയാക്കപ്പെട്ടു.’ ഖെറിസ് പറയുന്നു.

ഈ മൂത്ത സഹോദരിയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഈ നേട്ടം തനിക്കുണ്ടാകില്ലെന്ന് ഖെറിസും പറയുന്നു. ”മറ്റുള്ളവര്‍ നിങ്ങളെ കുറിച്ച് എന്ത് പറയുന്നു എന്നതൊന്നും ഒരു കാര്യമേ അല്ല. നിങ്ങള്‍ നിങ്ങളെ കുറിച്ച് എന്ത് കരുതുന്നുവെന്നതാണ് കാര്യം. പ്രായം കുറഞ്ഞ സംരംഭക എന്ന നിലയില്‍ ഞാനെന്റെ ജീവിതത്തില്‍ നിന്ന് പഠിച്ച പാഠം, പ്രായം ഒന്നിനും തടസമല്ല. ഏത് പ്രായത്തിലും നമുക്കിഷ്ടമുള്ളത് എന്തും ചെയ്യാം എന്നാണ്.”

”ഉള്ളതിനെക്കൊണ്ട് എന്ത് കഴിയുമെന്ന് നോക്കണം. ഞങ്ങള്‍ ജനിച്ചതും വളര്‍ന്നതും ലോസ് ആഞ്ചലസിലാണ്. വലിയ വലിയ ബിസിനസുകാര്‍ക്കുള്ള സൗകര്യങ്ങളൊന്നും നമുക്ക് ഇന്നുമില്ല. 10,000 രൂപയാണ് അമ്മ ബിസിനസ് തുടങ്ങാനായി നമുക്ക് തന്നത്. ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഒരു കോടി രൂപയിലധികമായി കമ്പനിയുടെ വരുമാനം.” ഖെറിസിന്റെ സഹോദരിക്ക് ഇതാണ് പറയാനുള്ളത്.

Exit mobile version