യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലടയ്ക്ക് ‘പണികിട്ടി’: പെര്‍മിറ്റ് റദ്ദാക്കി

തിരുവനന്തപുരം: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കിയത്. തൃശൂര്‍ കലക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ടിഎ സമിതിയുടേതാണ് തീരുമാനം.

നേരത്തെ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ തീരുമാനമായതായിരുന്നെങ്കിലും നിയമ വിദഗ്ധരുടെ ഉപദേശം തേടിയിരുന്നു. നിയമോപദേശം കിട്ടിയതിന് ശേഷമാണ് നടപടിയുണ്ടായത്. അക്രമം നടത്തിയ ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും പെര്‍മിറ്റ് റദ്ദാക്കരുതെന്നും യോഗത്തെ അറിയിച്ചിരുന്നുവെങ്കിലും ആര്‍ടിഎ സമിതി നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

ഏപ്രില്‍ 21ന് കല്ലട ബസിലെ യാത്രക്കാരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ബസ് കേടായതിനെ തുടര്‍ന്ന് പകരം യാത്രാ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു യാത്രക്കാരായ യുവാക്കള്‍ക്ക് മര്‍ദനം. ബസ് വൈറ്റിലയില്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ മര്‍ദിച്ചത്. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ വന്‍ ജനരോഷം ഉയര്‍ന്നിരുന്നു.

പിന്നാലെ നിരവധി പേര്‍ കല്ലട ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി. ഏറ്റവും ഒടുവില്‍ ബസില്‍ വെച്ച് ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയും പുറത്തുവന്നു. മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിലുണ്ടായ സംഭവം യാത്രക്കാര്‍ ഇടപെട്ട് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

Exit mobile version