കരിപ്പൂരില്‍ ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി ലാന്‍ഡിങ് ലൈറ്റില്‍ ഇടിച്ചു. വിമാനത്തിന്റെ ചക്രങ്ങള്‍ തകര്‍ന്നെങ്കിലും വന്‍ ദുരന്തം ഒഴിവായി.

വെള്ളിയാഴ്ച പുലര്‍ച്ചെ 4.40-നാണ് അപകടം. എത്തിഹാദ് എയറിന്റെ അബുദാബി-കോഴിക്കോട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 84 യാത്രക്കാരാണുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിലത്തിറങ്ങവേയാണ് വിമാനം റണ്‍േവയില്‍നിന്ന് തെന്നിമാറിയത്.

മേഘങ്ങളുടെ തടസ്സം കാരണം പൈലറ്റിന് വ്യക്തമായി കാണാനാവുന്നുണ്ടായിരുന്നില്ല. അപകടം നടന്ന ശേഷമുള്ള പരിശോധനയിലാണ് വിമാനത്തിന്റെ മുന്‍ ടയറുകള്‍
തകര്‍ന്നതായി കണ്ടെത്തിയത്. ഇവ മാറ്റി അബുദാബിയിലേക്ക് തിരിച്ച് യാത്ര പുറപ്പെടാനൊരുങ്ങവേ വിമാനത്തിന്റെ ലാന്‍ഡിങ് ലിവറിലും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു.

തുടര്‍ന്ന അബുദാബിയിലേക്കുള്ള വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. രാവിലെ ഒന്‍പതിന് പുറപ്പെടുന്ന മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അബുദാബിയിലേക്കയച്ചു. 25 പേരാണ് വിമാനത്തില്‍ പോകാനുണ്ടായിരുന്നത്. കുറഞ്ഞ കാഴ്ചയില്‍ ലാന്‍ഡിങ് നടത്തുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്ന് വഴുതി ലാന്‍ഡിങ് ലൈറ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് കരുതുന്നു. ലാന്‍ഡിങ് ലൈറ്റുകളുടെ തകര്‍ന്നഭാഗങ്ങള്‍ റണ്‍വേയില്‍നിന്ന് കണ്ടെടുത്തു.

Exit mobile version