മുത്തൂറ്റ് ഫിനാന്‍സില്‍ മോഷണശ്രമം; മാവേലിക്കര സ്വദേശിയായ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലെ മോഷണശ്രമത്തിനിടെ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി ജീവനക്കാരന്‍ മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സാജു സാമുവേലാണ് മരിച്ചത്.

മുത്തൂറ്റ് ഫിനാന്‍സില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായിരുന്നു സാജു. മോഷ്ടാക്കളുടെ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. പരുക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണെന്ന് സൂചനയുണ്ട്.

ഇന്നു രാവിലെ പതിനൊന്നരയ്ക്കാണ് സംഭവം. നാസിക് ശാഖയില്‍ ഓഡിറ്റിങ് നടക്കുന്നതിനിടെ മോഷ്ടാക്കളുടെ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. മോഷ്ടാക്കള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണും മറ്റും പിടിച്ചുവാങ്ങിയ ശേഷം കവര്‍ച്ച നടത്താന്‍ ശ്രമിച്ചു.

ഇതിനിടെ എതിര്‍ക്കാന്‍ ശ്രമിച്ചതാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് വിവരം. കവര്‍ച്ചക്കാരുടെ വേടിയേറ്റ സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു. മുംബൈയില്‍ ജോലി ചെയ്യുന്ന സാജു നാസിക് ശാഖയില്‍ ഓഡിറ്റിങ്ങിനായി എത്തിയതായിരുന്നു.

ആക്രമണത്തില്‍ ബ്രാഞ്ച് മാനേജര്‍ സിബി ദേശ്പാണ്ഡേ (64), മറ്റൊരു ജീവനക്കാരനായ കൈലാഷ് ജെയ്ന്‍ (25) എന്നിവര്‍ക്കും മറ്റൊരു ജീവനക്കാരനും വെടിവയ്പ്പില്‍ പരുക്കേറ്റു.

അതേസമയം, സാജുവിന്റെ മൃതദേഹം നാസിക് സിവില്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു വൈകിട്ട് മുംബൈയില്‍ എത്തിക്കുന്ന മൃതദേഹം ശനിയാഴ്ച എംബാം ചെയ്തു നാട്ടിലെത്തിക്കുമെന്ന് സ്ഥലത്തുള്ള ബന്ധു അറിയിച്ചു.

Exit mobile version