കേരള കോണ്‍ഗ്രസ് പ്രതിസന്ധി: പിജെ ജോസഫിന്റെയും മോന്‍സ് ജോസഫിന്റെയും കോലം കത്തിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാവുന്നതിനിടെ കോട്ടയത്ത് പിജെ ജോസഫിന്റെയും മോന്‍സ് ജോസഫിന്റെയും കോലം കത്തിച്ചു. ജോസഫിനെതിരെ അധിക്ഷേപ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ജോസ് കെ മാണി വിഭാഗം കോലം കത്തിച്ചത്.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിക്കുന്നതിനെച്ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും ഇന്നും നേര്‍ക്കുനേര്‍ പോരാടിയിരുന്നു. ഏകപക്ഷീയ നിലപാടുകള്‍ പാര്‍ട്ടിയെ ഭിന്നിപ്പിക്കുമെന്ന് ജോസഫിന് ജോസ് കെ മാണി ഇന്ന് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. യോജിപ്പോടും ഒരുമയോടും കൂടി മുന്നോട്ട് പോകാനുള്ള ഒരു വഴി സംസ്ഥാനകമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു.

താല്ക്കാലിക ചെയര്‍മാനാണെന്ന് കാണിച്ച് പിജെ ജോസഫ് കത്ത് നല്‍കിയത് പാര്‍ട്ടിയിലാലോചിക്കാതെയാണെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനകമ്മിറ്റി വിളിക്കില്ലെന്ന കര്‍ശനനിലപാട് ജോസഫ് ആവര്‍ത്തിച്ചത്.

ജോസ് കെ മാണിക്ക് വൈസ് ചെയര്‍മാന്‍ സ്ഥാനവും രാജ്യസഭാംഗത്വം നല്‍കി സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് ജോസഫിന്റെ പ്രതിരോധം. യോജിപ്പോടെ മുന്നോട്ടുപോകാന്‍ സംസ്ഥാനകമ്മിറ്റി വിളിച്ച് ചര്‍ച്ചകള്‍ നടത്തണമെന്ന ജോസ് കെ മാണിയുടെ ആവശ്യവും ജോസഫ് തള്ളി. സമവായത്തിന് ശേഷമേ സംസ്ഥാനകമ്മിറ്റി വിളിക്കുവെന്നും പിജെ ജോസഫ് വ്യക്തമാക്കി.

പ്രതിസന്ധി സങ്കീര്‍ണ്ണമാകുന്നതിനിടെ സമവായചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ യുഡിഎഫിലെ ചില നേതാക്കള്‍ ആരായുന്നുണ്ട്. നേതാക്കള്‍ക്കൊപ്പം അണികളും ചേരിതിരിഞ്ഞ് തെരുവില്‍ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പാര്‍ട്ടി എത്രനാള്‍ ഒരുമിച്ച് പോകുമെന്ന ആശങ്കയിലാണ് ചിലര്‍. ഇതിനിടയിലാണ് ജോസ് കെ മാണി വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.

Exit mobile version