കാറില്‍ ബിന്‍ലാദന്റെ സ്റ്റിക്കര്‍: സ്വന്തം ഇഷ്ടപ്രകാരമാണ് ചിത്രം പതിച്ചതെന്ന് യുവാവിന്റെ മൊഴി

കൊല്ലം: ആഗോള ഭീകരന്‍ ഒസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ യുവാവിനെ കൊല്ലം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

സ്വന്തം ഇഷ്ടപ്രകാരമാണ് ബിന്‍ലാദന്റെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചതെന്നാണ് യുവാവിന്റെ മൊഴി. അതേസമയം സംശയാസ്പദമായ ഒന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലം ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനയുടമയായ പള്ളിമുക്ക് സ്വദേശിയായ വിദ്യാര്‍ഥിയെ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.

പശ്ചിമ ബംഗാള്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ ഒരു വര്‍ഷം മുന്‍പ് കൊല്ലത്ത് തന്നെയുള്ള ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നു വാങ്ങിയതാണെന്നാണ് യുവാവിന്റെ മൊഴി.
ഒസാമ ബിന്‍ലാദന്റെ ചിത്രം സ്വന്തം ഇഷ്ടപ്രകാരമാണ് കാറില്‍ പതിച്ചത്. യുവാവിന്റെ കുടുംബ പശ്ചാത്തലവും ബന്ധങ്ങളും പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.

അതേ സമയം വാഹനത്തിന്റെ ഉടമ ഇപ്പോഴും പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. സിആര്‍പിസി 102 ആം വകുപ്പ് പ്രകാരം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. യുവാവിന് കാര്‍ വിറ്റ സുഹൃത്തിനും ഉടന്‍ ചോദ്യം ചെയ്യും.

Exit mobile version