പ്രകൃതി വിരുദ്ധ പീഡനക്കേസ്; അമീര്‍ ഉല്‍ ഇസ്ലാമിനെ കോടതി വെറുതെ വിട്ടു

കൊച്ചി: മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ വധക്കേസ് പ്രതിയായ അമീര്‍ ഉല്‍ ഇസ്ലാമിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ വധക്കേസിലെ പ്രതി കൂടിയായ അമീറിനെ പെരുമ്പാവൂര്‍ കോടതിയാണ് പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ കുറ്റവിമുക്തനാക്കിയത്.

പെരുമ്പാവൂര്‍ ഇരിങ്ങോളിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നുവെന്നാരോപിച്ച് സ്വകാര്യ വ്യക്തി പോലീസിന് പരാതി നല്‍കിയിരുന്നു. 2016 ജൂണില്‍ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമീര്‍ ഉല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതും താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചത്.

എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അമീര്‍ ഉല്‍ ഇസ്ലാമിന് ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് കെട്ടി ചമച്ച കേസാണിതെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. ഇത് ശരി വെച്ചാണ് കോടതി ഇയാളെ വെറുതെ വിട്ടത്. നിയമ വിദ്യാര്‍ത്ഥിനിയുടെ വധക്കേസില്‍ വധശിക്ഷക്ക് വിധിച്ച അമീര്‍ ഉല്‍ ഇസ്ലാം ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

Exit mobile version