മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം; സിപിഎം നേതാക്കള്‍ മൈക്ക് ഓഫ് ചെയ്തു? പ്രചരിക്കുന്നതിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം മുഴങ്ങുകയും തുടര്‍ന്ന് ഉച്ചഭാഷിണി ഓഫാക്കുകയും ചെയ്ത സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍. ‘തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ നാമജപം കേട്ട മുഖ്യമന്ത്രി അസ്വസ്ഥനായി, സിപിഎം നേതാക്കള്‍ മൈക്ക് ഓഫ് ചെയ്യിച്ചു…’ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ ഈ രീതിയിലായിരുന്നു

തിങ്കളാഴ്ച ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാട്ടക്കടയില്‍ നടന്ന യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി കാട്ടാല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ തൂക്ക ഉത്സവം നടക്കുകയാണ്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം തുടങ്ങി. സംഭവമെന്താണെന്ന് അന്വേഷിച്ചശേഷം മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ നടന്ന മുഖ്യമന്ത്രിയുടെ പരിപാടി ആദ്യാവസാനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെന്ന നിലക്ക് അവിടെയുണ്ടായ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളിലേക്ക്.

”രാവിലെ 10 മണിക്കായിരുന്നു മുഖ്യമന്ത്രിയുടെ പൊതുയോഗം തീരുമാനിച്ചിരുന്നത്. ഒമ്പതരയോടെ തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വേദിയിലേക്ക് എത്തി. അപ്പോള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരുടെ വലിയ സംഘവും അവിടെയുണ്ട്. പൊതുയോഗം ആരംഭിക്കുന്നതിന് മുന്നോടിയായി വേദിയില്‍ ആദ്യം ഓട്ടംതുള്ളല്‍ നടന്നു. 10 മണിയോടെ വേദി നിറഞ്ഞു.

10.20 ഓടെ മുഖ്യമന്ത്രി വേദിയിലെത്തി. സ്വാഗത പ്രസംഗം ആരംഭിച്ചു. സ്വാഗത പ്രസംഗം ആരംഭിച്ചതിന് പിന്നാലെ തൊട്ടടുത്ത മുടിപ്പുര ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് പാട്ടും നാമജപവും തുടങ്ങി. സ്വാഗത പ്രസംഗം തുടങ്ങുംവരെ അവിടെ നിന്ന് പാട്ടോ നാമജപമോ ഒന്നും കേട്ടിരുന്നില്ല. സ്പീക്കറില്‍ ഉച്ചത്തില്‍ കേട്ട നാമജപത്തിന്റെ ശബ്ദാധിക്യം മൂലം മുഖ്യമന്ത്രിക്ക് പ്രസംഗം തുടരാന്‍ കഴിയാത്ത നിലയായി. ഒരു സ്പീക്കര്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് തന്നെ തിരിച്ചുവച്ചിരുന്നു.

പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളോട് എന്താണ് അവിടെ ഇങ്ങനെ ഒരു പരിപാടി എന്ന് ചോദിച്ചു. ഉത്സവമാണെന്ന് നേതാക്കളുടെ മറുപടി. ഉത്സവമാണെങ്കില്‍ ഇങ്ങനെയാണോ എന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിന് പിന്നാലെ കാട്ടക്കട എം.എല്‍.എ ഐബി സതീഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വി ശിവന്‍കുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ പുറത്തേക്ക് പോയി. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലേക്ക് തിരിച്ച് വച്ച സ്പീക്കറിലേക്കുള്ള വൈദ്യുതി ബന്ധം ഇടതുപ്രവര്‍ത്തകര്‍ വിഛേദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകനെ ഇതിനിടെ ഇടത് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത്രയുമാണ് അവിടെ ഉണ്ടായത്.

അറിഞ്ഞ മറ്റൊരു കാര്യം കൂടി. യോഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ പോലീസ് ക്ഷേത്രഭാരവാഹികളോട് സംസാരിക്കുകയും മുഖ്യമന്ത്രി വന്നുപോകുന്നത് വരെ അത്യാവശ്യമില്ലെങ്കില്‍ ഉച്ചഭാഷിണി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുറച്ച് നേരത്തേക്ക് മൈക്ക് നിര്‍ത്തിവച്ച് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പ്രദേശത്തെ എല്‍ഡിഎഫ് നേതാക്കളും പറയുന്നു. ക്ഷേത്രഭാരവാഹികള്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്ക് അപ്രതീക്ഷിതമായി അതിശബ്ദത്തില്‍ ശരണംവിളി ഉയര്‍ന്നു. മുഖ്യമന്ത്രി വരുന്നതിന് മുന്‍പ് കേള്‍ക്കാതിരുന്ന നാമജപം മുഖ്യമന്ത്രി വന്നപ്പോള്‍ മാത്രം കേട്ടത് പ്രതിഷേധത്തിന്റെ ഭാഗമാണോയെന്നും ഇടതുപക്ഷനേതാക്കള്‍ സംശയിക്കുന്നുണ്ട്. മുടിപ്പുര ക്ഷേത്രത്തില്‍നിന്ന് സാധാരണ തോറ്റംപാട്ടാണ് കേള്‍ക്കാറുള്ളത് എന്നും നാമജപം പതിവില്ലാത്തതാണ് എന്നും നാട്ടുകാരും പറയുന്നു.

Exit mobile version