എറണാകുളത്തെ വോട്ടുതേടി കണ്ണന്താനം ചാലക്കുടിയില്‍; ആദ്യദിനം തന്നെ മണ്ഡലം മാറി അബദ്ധം പറ്റി ബിജെപി സ്ഥാനാര്‍ഥി

കൊച്ചി: പ്രചാരണത്തിനിറങ്ങിയ ആദ്യദിനം തന്നെ എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മണ്ഡലം മാറി പണികിട്ടി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നാടകീയമായി കെഎസ്ആര്‍ടിസി ബസില്‍ കയറി എറണാകുളത്തേക്ക് യാത്ര തിരിച്ച കണ്ണന്താനം അബദ്ധത്തില്‍ ആദ്യം വോട്ട് ചോദിച്ചിറങ്ങിയത് ചാലക്കുടി മണ്ഡലത്തിലായിരുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും കെഎസ്ആര്‍ടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര.

പക്ഷെ ബസിറങ്ങിയപ്പോള്‍ മണ്ഡലം മാറിപ്പോയി. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ കണ്ണന്താനം ആലുവ പറവൂര്‍ കവലയില്‍ വന്നിറങ്ങി ചാലക്കുടി മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് ആദ്യം വോട്ട് തേടിയത്. അമളി പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവര്‍ത്തകര്‍ അറിയിച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച കണ്ണന്താനം സ്വന്തം വാഹനത്തില്‍ കയറി.

പ്രചരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശപ്പെട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം മടങ്ങിയത്. മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തകരൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യദിനം പ്രചരണം അവസാനിപ്പിച്ചത്.

Exit mobile version