കൊടുംചൂട്: സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: അന്തരീക്ഷ താപനില പതിവില്ലാത്ത വിധം വര്‍ദ്ധിക്കുന്നതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇറുകിയ യൂണിഫോം, സോക്സ്, ഷൂസ്, ടൈ, തലമുടി ഇറുകി കെട്ടുക തുടങ്ങിയവ യൂണിഫോമിന്റെ ഭാഗമാണെങ്കിലും സ്‌കൂള്‍ അധികാരികള്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി സുരേഷ് നിര്‍ദേശിച്ചു.

സിബിഎസ്ഇ സ്‌കൂളുകളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പരീക്ഷയ്ക്കിരിക്കുന്ന കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളവും ഇടയ്ക്ക് ആവശ്യമെങ്കില്‍ ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ പ്രാഥമിക സൗകര്യവും ഒരുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

കഠിനമായ ചൂടില്‍ കര്‍ശനമായ വ്യവസ്ഥകളോടെ നടത്തുന്ന പരീക്ഷ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സിബിഎസ്ഇക്കുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പരീക്ഷാഹാളിലും ക്ലാസ് മുറികളിലും ഫാനുകള്‍, കുടിവെള്ളം തുടങ്ങിയവ സജ്ജീകരിക്കണം.

അമിതമായ ചൂട് കാരണം ക്ഷീണം, ചിക്കന്‍പോക്സ്, അഞ്ചാംപനി, മൂത്രാശയ രോഗങ്ങള്‍ തുടങ്ങിയവ കുട്ടികളില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു. അതോടൊപ്പം ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ അമിതമായ ചൂടും വിയര്‍പ്പും കാരണം കുട്ടികളില്‍ ഫംഗസ് രോഗങ്ങളും കൂടുതലായി കണ്ടു വരുന്നുണ്ട്.

ചിക്കന്‍പോക്സ്, അഞ്ചാംപനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഉള്ള കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേകം സംവിധാനം ഉറപ്പുവരുത്തണം. അമിതമായ ക്ഷീണം, പനി എന്നിവയ്ക്ക് അടിയന്തരചികിത്സ നല്‍കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കടുത്തമഴക്കാലത്ത് ഷൂസും ടൈയും നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു.

Exit mobile version