എസ്ബിഐ ജീവനക്കാരന്‍ ഓഫീസ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി; അവസാന ഫോണ്‍കോള്‍ തേടി പോലീസ്

കൊച്ചി: എസ്ബിഐ ജീവനക്കാരന്‍ റീജ്യണല്‍ ഓഫീസ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. പുത്തന്‍കുരിശ് സ്വദേശി ജയന്‍ (51) ആണു മരിച്ചത്. എറണാകുളം മറൈന്‍ ഡ്രൈവ് ഷണ്‍മുഖം റോഡിലെ എസ്ബിഐ റീജ്യണല്‍ ഓഫിസ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെയാണ് ജയന്‍ താഴേക്ക് ചാടിയത്.

ഇതേ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന എസ്ബിഐ റീജ്യണല്‍ ബിസിനസ് ഓഫിസിലെ (ആര്‍ബിഒ 3) സീനിയര്‍ അസോസിയേറ്റ് ആയിരുന്നു ജയന്‍. കെട്ടിടത്തിന്റെ പത്താംനിലയുടെ ടെറസില്‍ ഷൂസും മൊബൈല്‍ ഫോണും വച്ച ശേഷം ബാങ്കിന്റെയും തൊട്ടടുത്ത ജ്വല്ലറിയുടേയും ഇടയിലെ മതില്‍ ഭാഗത്തേക്കു ജയന്‍ ചാടുകയായിരുന്നു. ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോഴാണു ഗുരുതരാവസ്ഥയിലായ നിലയില്‍ കണ്ടത്.

ആത്മഹത്യയാണെന്നു പോലീസ് പറഞ്ഞു. ചാടുന്നതിനു തൊട്ടുമുമ്പു മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു ജയന്‍ കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിക്കാന്‍ ഇടയാക്കിയതു തിരിച്ചറിയാന്‍ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version