25 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം; ആദ്യ ഫലസൂചന ഒമ്പത് മണിയോടെ

തിരുവനന്തപുരം: നീണ്ട 25 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമവുന്നു.സംസ്ഥാനത്തിന്റെ വിധിയ്ക്ക് കാതോർത്ത് കേരളം. കേരളമടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ചരിത്രത്തിൽ ഇടംപിടിക്കുന്ന ജനവിധിയായിരിക്കായി കാതോർക്കുകയാണ് കേരളം. രാവിലെ എട്ടിന് തപാൽവോട്ടും എട്ടരയോടെ വോട്ടിങ് യന്ത്രത്തിലേതും എണ്ണിത്തുടങ്ങും. കോവിഡ് സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കേരളം കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ജനങ്ങൾ വീട്ടിലിരുന്ന് ഫലമറിയാനാണ് എല്ലാ രാഷ്ട്രീയ പാർടികളും ആഹ്വാനം ചെയ്തിട്ടുള്ളത്. ആഹ്ലാദപ്രകടനമടക്കം ഉപേക്ഷിച്ചിരിക്കുകയാണ്.വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഹാളുകളുടെയും മേശകളുടെയും എണ്ണം ഇത്തവണ വർധിപ്പിച്ചിട്ടുണ്ട്. 144 കേന്ദ്രത്തിൽ 633 ഹാളിലാണ് വോട്ടെണ്ണൽ. 80 കഴിഞ്ഞവരുടേതും കോവിഡ് പോസിറ്റീവായവരുടേതുമടക്കം നാലര ലക്ഷത്തിലധികം തപാൽ വോട്ട് ഇക്കുറിയുണ്ടാകും. വോട്ടെണ്ണൽ കൃത്യതയോടെ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളുമായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. തപാൽവോട്ട് കൈകൊണ്ട് എണ്ണുന്നതിനാൽ അന്തിമ ഫലം വൈകിയേക്കും.

പത്തരയോടെ ആദ്യ റൗണ്ട് എണ്ണി വിവരം തെരഞ്ഞെടുപ്പ് കമീഷന്റെ സോഫ്റ്റ്വെയറായ ‘എൻകോറി’ ൽ അപ്ലോഡ് ചെയ്യും. ഒരു തരത്തിലുമുള്ള പാകപ്പിഴയുമുണ്ടാകാതെ ഫലം ജനങ്ങളെ അറിയിക്കാൻ സംവിധാനം ഒരുക്കി. പിആർഡി വഴി മാധ്യമങ്ങൾക്ക് വിവരമെത്തിക്കാനുള്ള അത്രവിപുല സംവിധാനമുണ്ടന്നും മീണ പറഞ്ഞു.മലപ്പുറമടക്കം ലോക്സഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഞായറാഴ്ച അറിയാം.

Exit mobile version