സ്ത്രീകളിലെ തുടര്‍ച്ചയായ നടുവേദന മരണത്തിന് കാരണമാകും

പഠനത്തിനായി 8000 മുതിര്‍ന്ന സ്ത്രീകളെ 14 വര്‍ഷം നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു

വിട്ടുമാറാത്ത നടുവേദന അനുഭവിക്കുന്നവര്‍ ധാരാളമാണ്. സ്ഥിരമായ നടുവേദന അകാലമരണത്തിന് കാരണമാകുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ബോസ്റ്റണ്‍ മെഡിക്കല്‍ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

തുടര്‍ച്ചയായ നടുവേദനയും പെട്ടന്നുള്ള മരണവും തമ്മിലുള്ള ബന്ധം നിരീക്ഷിക്കുന്ന ആദ്യ ഗവേഷണ റിപ്പോര്‍ട്ടാണ് ജനറല്‍ ഇന്റേണല്‍ മെഡിസിന്‍ എന്ന മാസിക പ്രസിദ്ധീകരിച്ചത്. പഠനത്തിനായി 8000 മുതിര്‍ന്ന സ്ത്രീകളെ 14 വര്‍ഷം നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.

നിരന്തരം നടുവേദനയുള്ള സ്ത്രീകളില്‍ മരണത്തിനുള്ള സാദ്ധ്യത മറ്റു സ്ത്രീകളേക്കാള്‍ 24 ശതമാനം കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ നടുവേദന കാണപ്പെടുന്നത്. ശാരീരിക അവശതകള്‍ക്കുള്ള പ്രധാന കാരണം നടുവേദനയാണേന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘നടുവേദനക്ക് പരിഹാരം കാണുന്നതിലൂടെ അവശതകള്‍ ഇല്ലാതാക്കാനും ജീവിത നിലവാരം ഉയര്‍ത്താനും ജീവന്‍ നിലനിര്‍ത്താനും സാധിക്കുമോ എന്നാണ് ഞങ്ങളുടെ അന്വേഷണം’, ബോസ്റ്റണ്‍ മെഡിക്കല്‍ സെന്റര്‍ ഗവേഷകന്‍ എറിക് റോസെന്‍ പറഞ്ഞു.

Exit mobile version