‘ചെറിയൊരു പടമായത് കൊണ്ട് പേടിയുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ പലയിടത്തും ടിക്കറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് കുട്ടികള്‍ മെസേജ് അയയ്ക്കുകയാണ്’; ‘തണ്ണീര്‍മത്തന്‍ ദിനങ്ങളെ’കുറിച്ച് സംവിധായകന്‍

വീനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണം നേടി തീയ്യേറ്ററുകളില്‍ മുന്നേറുകയാണ്.

ഇപ്പോഴിതാ തന്റെ കുഞ്ഞ് ചിത്രത്തിന്റെ വിജയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍ ഗിരീഷ്. ‘ചെറിയൊരു പടമായത് കൊണ്ട് തന്നെ എനിക്ക് പേടിയുണ്ടായിരുന്നു. പ്രേക്ഷകരെ തീയ്യേറ്ററില്‍ കയറ്റാനുള്ള സ്റ്റാര്‍ കാസ്റ്റ് ഈ ചിത്രത്തിന് ഉണ്ടായിരുന്നില്ല. പറഞ്ഞറിയുന്ന മൗത്ത് പബ്ലിസിറ്റി ആയിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ സംഭവിക്കാന്‍ ഇടയുണ്ടാവുമോ എന്നും ഭയപ്പെട്ടിരുന്നു. ആദ്യദിവസം കഴിഞ്ഞതും അത് മാറി. നല്ല കളക്ഷന്‍ ആയിരുന്നു. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. പലയിടത്തും സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്നൊക്കെ പറഞ്ഞു കുട്ടികളൊക്കെ മെസേജ് അയക്കുന്നുണ്ട്. ടിക്കറ്റ് ഒപ്പിച്ചു തരുമോ എന്നൊക്കെ ചോദിച്ച് മെസേജും വരുന്നുണ്ട്’ ന്യൂസ് 18മായുള്ള അഭിമുഖത്തിലാണ് സംവിധായകന്‍ ഗിരീഷ് ഈ കാര്യങ്ങല്‍ തുറന്നുപറഞ്ഞത്.

രവി പത്മനാഭന്‍ എന്ന സ്‌കൂള്‍ മാഷായാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെത്തിയത്. ജെയ്‌സണ്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് മാത്യു ചിത്രത്തിലെത്തിയത്. ‘ഉദാഹരണം സുജാത’ ഫെയിം അനശ്വര രാജനാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version