ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ വിട പറഞ്ഞു

തിരുവനന്തപുരം: പ്രശസ്ത സിനിമാ ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. അറുപത്തഞ്ചോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

ഏക് അലഗ് മോസം എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ച് ബോളിവുഡിലുമെത്തി. ഷാജി എന്‍ കരുണ്‍ ഒരുക്കിയ ‘ഓള്’ ആണ് അവസാന ചിത്രം. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏഴു തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

ദേശാടനം, കരുണം, നാലു പെണ്ണുങ്ങള്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. മരണസിംഹാസനം എന്ന ചിത്രം കാന്‍ പുരസ്‌കാരം നേടി. ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ദേശാടനം (1996), കരുണം (1999), അടയാളങ്ങള്‍ (2007), ബയോസ്‌കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങളാണു പുരസ്‌കാരം നേടിയത്.

സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഷാജി എന്‍ കരുണ്‍ ഛായാഗ്രാഹകനായ നിരവധി ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. പിന്നീട് ഷാജി എന്‍ കരുണിന്റെ കീഴില്‍ അസോസിയേറ്റ് ഛായാഗ്രാഹകനായി. അലി അക്ബര്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്താണ് ആദ്യ സ്വതന്ത്ര ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രം.

പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യരുടെയും പി ലളിതയുടെയും മകനാണ്. മകന്‍ യദുകൃഷ്ണനും ഛായാഗ്രാഹകനാണ്.

Exit mobile version