‘ജോസഫി’ന് വേണ്ടി ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചത് ചാക്കോച്ചന്റെ ഭാര്യ പ്രിയയാണ്; രമേശ് പിഷാരടി

അതുകൊണ്ടാണ് പ്രിയയുടെ പേര് താങ്ക്സ് കാര്‍ഡില്‍ വെച്ചിരിക്കുന്നത് പിഷാരടി കൂട്ടിച്ചേര്‍ത്തു

ചെറിയ വേഷങ്ങളിലൂടെ വന്ന് മലയാള സിനിമയിലെ മുന്‍നിരയിലേക്ക് ഉയര്‍ന്ന് വന്ന താരമാണ് ജോജു ജോര്‍ജ്. കഴിഞ്ഞ ദിവസമാണ് ജോജു കേന്ദ്രകഥാപാത്രമായി എത്തിയ ‘ജോസഫി’ന്റെ 125ാം ദിവസത്തിന്റെ ആഘോഷം നടന്നത്. ഇതിന്റെ ആഘോഷവേളയിലാണ് ചിത്രത്തെയോര്‍ത്ത് ഏറ്റവും അധികം ടെന്‍ഷനടിച്ചത് ചാക്കോച്ചന്റെ ഭാര്യ പ്രിയയാണെന്ന് രമേശ് പിഷാരടി പറഞ്ഞത്. ചിത്രത്തിന്റെ താങ്ക്സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിന് അടുത്തു തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രിയയുടെ പേരു വന്നതിന്റെ കഥ പറയുകയായിരുന്നു പിഷാരടി.

‘പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കി വെയ്ക്കുന്ന രണ്ടു സ്ഥലങ്ങള്‍. രാത്രി ഒരു മണി, രണ്ടു മണിക്കൊക്കെ ജോജു വിളിക്കും. ‘മഴയാടോ, എന്താ ചെയ്യാന്ന് അറിയില്ല’ എന്നൊക്കെ പറഞ്ഞ് ടെന്‍ഷന്‍ അടിപ്പിക്കും. ജോസഫ് സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് പ്രിയ ഗര്‍ഭിണിയാണ്. ‘അധികം ടെന്‍ഷനൊന്നും അടിക്കരുത്. ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം’ എന്നൊക്കെ ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്നാണ് ജോസഫിന്റെ ഷൂട്ട് തുടങ്ങുന്നത്. രാത്രി 11 മണി ആവുമ്പോള്‍ ജോജു വിളിക്കും, എന്നിട്ട് പറയും ചിത്രത്തില്‍ വെട്ടിതുണ്ടമാക്കി ചീഞ്ഞളിഞ്ഞു കിടക്കുന്ന ജഡം കാണുന്ന ഒരു രംഗമുണ്ട്. ഈ സീന്‍ എങ്ങിനെയായിരിക്കും പ്രിയേ എന്നൊക്കെയാണ് ചോദ്യങ്ങള്‍’ രമേഷ് പിഷാരടി പറഞ്ഞു.

അങ്ങനെ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ വിളിച്ച് കാര്യം പറഞ്ഞു. രാത്രി 12 മണിക്ക് പ്രിയയെ വിളിച്ച് ഓരോ കാര്യങ്ങള്‍ പറഞ്ഞിട്ട് അവള്‍ ഇവിടെ പേടിച്ച് ഉറക്കമില്ലാതെ ഇരിക്കുകയാണെന്ന്. സത്യത്തില്‍ ജോസഫ് എന്ന സിനിമയോര്‍ത്ത് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത് പ്രിയയാണ്. അതുകൊണ്ടാണ് പ്രിയയുടെ പേര് താങ്ക്സ് കാര്‍ഡില്‍ വെച്ചിരിക്കുന്നത് പിഷാരടി കൂട്ടിച്ചേര്‍ത്തു.

Exit mobile version