ഞങ്ങള്‍ സംസാരിച്ചത് അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടി, അല്ലാതെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനല്ല; പാര്‍വതി

അധികാരത്തിലിരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിച്ചില്ലെങ്കില്‍ അത് ചോദ്യം ചെയ്യുന്നത് സ്വാഭാവികമാണെന്നും അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമാണെന്നും പാര്‍വതി പറഞ്ഞു

ഡബ്ലൂസിസി മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെയാണെന്ന് പറയുന്നതില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് നടി പാര്‍വതി. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ്സു തുറന്നത്. അധികാരത്തിലിരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിച്ചില്ലെങ്കില്‍ അത് ചോദ്യം ചെയ്യുന്നത് സ്വാഭാവികമാണെന്നും അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമാണെന്നും പാര്‍വതി പറഞ്ഞു. ഞങ്ങള്‍ സംസാരിച്ചത് അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് അല്ലാതെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ അല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

താന്‍ ആരെയും മോശമാക്കി കാണിക്കാന്‍ വേണ്ടിയല്ല സംസാരിക്കുന്നത്. അഭിനേതാക്കളെ മോശമാക്കി കാണിക്കാനും അല്ല. അവരുടെ പ്രതിഭയെ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു സംഘടന നടത്തിക്കൊണ്ടു പോകുമ്പോള്‍ അതിന്റെ നേതൃത്വത്തിരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യും? ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നലകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് ലഭിക്കാതെ വരുമ്പോള്‍ വിമര്‍ശിക്കും. നമ്മള്‍ രാഷ്ടീയക്കാരെ വിമര്‍ശിക്കാറില്ലേ? ഒരു എംഎല്‍എ അല്ലെങ്കില്‍ എംപി, അവര്‍ കര്‍ത്തവ്യം ചെയ്യാതിരിക്കുകയാണെങ്കില്‍ നമ്മള്‍ ചോദ്യം ചെയ്യുകയില്ലേ? അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.

എനിക്കും റിമയ്ക്കും രമ്യയ്ക്കുമൊക്കെ ഇതില്‍ നിന്ന് എന്താണ് ലഭിക്കുന്നത്? ഞങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടാനാണ് സംസാരിക്കുന്നത് എന്ന് പറയുന്നവരുണ്ട്. ഞാന്‍ സമീപകാലത്ത് ചെയ്ത അഞ്ച് സിനിമകള്‍ സൂപ്പര്‍ ഹിറ്റായി ഓടിയതാണ്. അതില്‍ കൂടുതല്‍ ശ്രദ്ധ എനിക്ക് വേണ്ട. വേണമെങ്കില്‍ എനിക്ക് മിണ്ടാതിരുന്ന് സിനിമ ചെയ്ത് പണം ഉണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു. പക്ഷേ ഞാനതിന് തയ്യാറല്ല.
ഡബ്ലൂസിസിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

തനിക്ക് ബോളിവുഡിനോട് അസൂയ തോന്നുന്നുവെന്നും പാര്‍വതി പറഞ്ഞു. അതിനുള്ള കാരണം തുറന്നു സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ ബോളിവുഡ് ശ്രമിക്കുന്നുണ്ട്. ഇവിടെ സംസാരിക്കുന്നവര്‍ക്ക് അവസരം നഷ്ടപ്പെടുകയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Exit mobile version