‘ഇലക്ഷന്‍ പ്രമാണിച്ച് കുറച്ചാശ്വാസം കേന്ദ്ര സര്‍ക്കാര്‍ വകയായി കിട്ടുമ്പോള്‍ സംസ്ഥാനം അതിന്റെ ഇരട്ടി പണികള്‍ നല്‍കുന്നു’; നികുതി വര്‍ധനക്കെതിരെ പ്രതികരിച്ച് സിനിമാ നിര്‍മ്മാതാവ് സിവി സാരഥി

ജിഎസ്ടി കൂടാതെ പത്ത് ശതമാനം വിനോദ നികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരുമെന്നാണ് ബജറ്റ് പ്രഖ്യാപനം

സംസ്ഥാന ബജറ്റില്‍ സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി സിനിമാ നിര്‍മ്മാതാവ് സിവി സാരഥി.ജിഎസ്ടി കൂടാതെ പത്ത് ശതമാനം വിനോദ നികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരുമെന്നാണ് ബജറ്റ് പ്രഖ്യാപനം. നികുതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി സിവി സാരഥി രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന വ്യവസായത്തിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ അവഗണിച്ചിരിക്കുന്നതെന്ന് സിവി സാരഥി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നൂറ് രൂപാ ടിക്കറ്റില്‍ 12 രൂപ ജിഎസ്ടി, പത്ത് രൂപാ ലോക്കല്‍ എന്റര്‍ടെയിന്‍മെന്റ് ടാക്‌സ് എന്നിവ കുറച്ചാല്‍ ബാക്കി 78 രൂപയാണ് നെറ്റ് കളക്ഷന്‍. ഇതില്‍ 50 ശതമാനം തീയ്യേറ്ററുകള്‍ക്കാണ്.

കാശുമുടക്കുന്നവന് വിറ്റുവരവില്‍ നിന്ന് ലഭിക്കുന്നത് വില്‍പന വിലയുടെ വെറും 39 ശതമാനം മാത്രമാണെന്നും ഇതുകൊണ്ടാണ് ഇവിടെ നിര്‍മ്മാതാക്കള്‍ നശിക്കുന്നതെന്നും സിനിമ മദ്യം പോലെ എത്ര വില കൂടിയാലും ആളുകള്‍ വാങ്ങുന്ന ഒരു വസ്തുവല്ലെന്ന് ഭരണങ്ങളില്‍ ഇരിക്കുന്നവര്‍ മനസ്സിലാക്കണമെന്നും സിവി സാരഥി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നോര്‍ത്ത് 24 കാതം, ഗപ്പി, ഗോദ തുടങ്ങിയ ഹിറ്റ് മലയാള സിനിമകള്‍ നിര്‍മ്മിച്ചത് സിവി സാരഥിയുടെ ഇ 4 എന്റര്‍ടെയ്‌ന്മെന്റ് ആണ്.

സിവി സാരഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഒരു വശത്ത് ഇലക്ഷന്‍ പ്രമാണിച്ച് എങ്കിലും കുറച്ചു ആശ്വാസം കേന്ദ്ര ഗവണ്‍മെന്റിന്റെ വകയായി കിട്ടുമ്പോള്‍ സംസ്ഥാനം അതിന്റെ ഇരട്ടി പണികല്‍ നല്‍കുന്നു… ഇതിനാണ് ചെകുത്താനും കടലിനും മധ്യേ എന്ന് പറയുന്നത്… തല്ലു കൊള്ളാന്‍ പിന്നെയും ചെണ്ട ബാക്കി… ഏറ്റവും കൂടുതല്‍ ടാക്സ് നല്‍കുന്ന ഒരു വ്യവസായത്തിന് ആണ് ഈ അവഗണന… വാര്‍ത്തക്ക് സിനിമ കാര്‍,രക്ഷാപ്രവര്‍ത്തനത്തിന് സിനിമ കാര്‍ പൊതു പരിപാടികള്‍ക്ക് സിനിമ കാര്‍…പക്ഷെ വ്യിവസayam എന്ന നിലയില്‍ അവഗണന…സ്വതെ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഈ മലയാള സിനിമക്ക് ഇത് എട്ടിന്റെ പണി ആയി പോകും…അതായത് ഒരു 100 രൂപാ ടിക്കറ്റില്‍ 12 രൂപ GST,10 രൂപാ ലോക്കല്‍ entertainment tax,പോയിട്ട് ബാലന്‍സ് 78 രൂപയാണ് നെറ്റ് കളക്ഷന്‍… അതില്‍ 50% തീയേറ്റര്‍കള്‍ക്കു പോയിട്ട് ബാലന്‍സ് 39 രൂപയാണ് ഇവിടെ നിര്‍മാതാവിന്റെ വിഹിതം…അതായത് കാശു മുടക്കുന്നവന് അവന്റെ productinte വിറ്റുവരവ് ഇല്‍ നിന്ന് ലഭിക്കുന്ന തുക അതിന്റെ വില്‍പന വിലയുടെ വേറും 39 ശതമാനം… ഇതു കൊണ്ടാണ് ഇവിടെ നിര്‍മാതാക്കള്‍ നശിക്കുന്നത്… അങ്ങനെയാണെങ്കില്‍ അതിന്റെ വില്‍പന വില നിശ്ചയിക്കാനുള്ള മിനിമം അവകാശം എങ്കിലും അവന് ലഭികണ്ടെ…? സിനിമ മദ്യം പോലെ എത്ര വില കൂടിയാലും ആളുകള്‍ വാങ്ങുന്ന ഒരു vasthuvallennu ഭരണങ്ങളില്‍ ഇരിക്കുന്നവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍……

Exit mobile version