പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍! നമുക്ക് ശ്രീനിവാസനെ തിരിച്ചു കിട്ടി, രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടും; സത്യന്‍ അന്തിക്കാട്

തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ;സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ;

‘മാതൃഭൂമിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെ വരാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്ത സമയത്താണ് ശ്രീനിക്ക് രണ്ട് ദിവസം മുന്‍പ് ശ്വാസതടസം ഉണ്ടായത്. വിഎം വിനുവിന്റെ പടത്തിന്റെ ഡബ്ബിങ്ങിന് പോയതാണ്. മാധ്യമങ്ങളിലും മറ്റും വ്യാജമായ പല വാര്‍ത്തകളും വരുന്നതു കൊണ്ടാണ് ഞാന്‍ സത്യസന്ധമായ കാര്യം പറയുന്നത്. ശ്രീനിക്ക് ശ്വാസംമുട്ടല്‍ ഉണ്ടായി. വിനു പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും അദ്ദേഹം വളരെ അവശനായിരുന്നു. വിനു പറഞ്ഞത് വെള്ളത്തില്‍ ഒരാളെ മുക്കി പിടിച്ചാല്‍ എങ്ങനെയായിരിക്കും, അതായിരുന്നു ശ്രീനിവാസന്‍ വണ്ടിയില്‍വച്ച് കാണിച്ച വെപ്രാളം എന്നാണ്.

ആശുപത്രിയില്‍ കൊണ്ട് പോയതും എമര്‍ജന്‍സി എന്ന നിലയ്ക്ക് വെന്റിലേറ്ററില്‍ ആക്കി എന്നതും സത്യം തന്നെയാണ്. ഞാന്‍ പോയി കാണുമ്പോള്‍ ഞാന്‍ വളരെ സങ്കടത്തിലായിരുന്നു. ശ്രീനി വെന്റിലേറ്ററിലായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയുന്നില്ല. അപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. പേടിക്കാനൊന്നുമില്ല, ഇതൊരു സപ്പോര്‍ട്ടിന് വേണ്ടി കൊടുത്തതാണ് എന്ന്.

പക്ഷേ വ്യാഴാഴ്ച രാവിലെ ശ്രീനിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇന്നലെ രാവിലെ ഞാന്‍ പത്ത് മണിക്കു ചെല്ലുമ്പോള്‍ പുള്ളിയെ വെന്റിലേറ്ററില്‍ നിന്നൊക്കെ മാറ്റി, രണ്ട് ഇഡ്ഡലി ഒക്കെ കഴിച്ചു ഇരിക്കുകയാണ്. ഞാന്‍ ചെന്നപ്പോള്‍ ശ്രീനി പറഞ്ഞു ‘നിങ്ങള്‍ ഇന്നലെ വന്നെന്ന് ഞാന്‍ അറിഞ്ഞു’ എന്ന്. ഞാന്‍ പറഞ്ഞു ‘ഞാന്‍ വന്നിരുന്നു വല്ലാത്തൊരു അവസ്ഥയിലായിരുന്നു’.

ഞാന്‍ പറഞ്ഞു ‘ഈ അസുഖ കിടക്കയില്‍ നിന്ന് ഇറങ്ങി വന്നു ആദ്യം എഴുതുന്ന തിരക്കഥ ഹിറ്റ് ആകാറുണ്ട്. ഞാന്‍ പ്രകാശന്റെ തിരക്കഥ എഴുതുന്നതിന് തൊട്ടു മുന്‍പ് ഇതുപോലെ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അതുകൊണ്ട് നിങ്ങള്‍ ഉടനെ തന്നെ അടുത്ത സിനിമയ്ക്കുള്ള തിരക്കഥ ആലോചിക്കാനും ഞാനും അത് തന്നെയാണ് പ്ലാന്‍ ചെയ്യുന്നതെന്നും’ പറഞ്ഞു. അങ്ങനെ സംസാരിച്ചു. കുറേ തമാശകള്‍ പറഞ്ഞു.

ഈ പരിപാടിയുടെ കാര്യം ഞാന്‍ ശ്രീനിയോട് പറഞ്ഞു. മാതൃഭൂമിയുടെ പരിപാടിക്ക് പോണോ വേണ്ടയോ എന്ന് സംശയിച്ചു നില്‍ക്കുകയാണെന്ന് പറഞ്ഞ എന്നോട് ‘താന്‍ പോണം ഞാന്‍ അവിടെ വേദിയില്‍ ഉണ്ടെന്ന് തോന്നിപ്പിച്ചു കൊണ്ട് നിങ്ങള്‍ സംസാരിക്കണ’മെന്ന് ശ്രീനി പറഞ്ഞു.

ഇപ്പോള്‍ അദ്ദേഹം വളരെ ബെറ്ററായി. ഇന്ന് ഞാന്‍ വിളിച്ചിരുന്നു. ഐസിയുവില്‍ നിന്ന് മാറ്റാത്തത് സന്ദര്‍ശകരെ കുറയ്ക്കാന്‍ വേണ്ടിയാണ്. രണ്ട് ദിവസം കഴിഞ്ഞാല്‍ അദ്ദേഹം വീട്ടിലേക്ക് മാറും. നമുക്ക് ശ്രീനിവാസനെ തിരിച്ചു കിട്ടിയെന്ന് പറയാം. ഇനിയും ആളുകളിലേക്ക് തേന്‍ പുരട്ടിയ മുള്ളുമായി, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുമായി ശ്രീനി വീണ്ടും വരും.’

Exit mobile version