‘ട്രെയിലര്‍ കണ്ട പ്രേക്ഷകരില്‍ ഒരു ആകാംക്ഷയുണ്ട്, ചിത്രം ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണോ എന്ന് അവര്‍ കണ്ടതിനു ശേഷം പറയട്ടെ’ വിവാദങ്ങളോട് പ്രതികരിച്ച് പ്രിയ വാര്യര്‍

ചിത്രത്തിന്റെ ട്രെയ്‌ലര്‍ വന്നതോടെ നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങിയ പ്രിയാ വാര്യറുടെ ആദ്യ ചിത്രമാണ് ശ്രീദേവി. ചിത്രത്തിന്റെ ട്രെയിലര്‍ പ്രത്യക്ഷപ്പെട്ടതോടെ ഒപ്പം കൂടിയതാണ് വിവാദം. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ജീവിതമാണ് ചിത്രത്തിന് ആധാരം എന്ന നിലയ്ക്കാണ് വിവാദം കത്തി നില്‍ക്കുന്നത്. ഇപ്പോള്‍ വിവാദങ്ങളോട് പ്രതികരിച്ച് പ്രിയാ വാര്യര്‍ തന്നെ രംഗത്ത് എത്തിയരിക്കുകയാണ്.

‘ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ പേരാണ് ശ്രീദേവി. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആരും ആഗ്രഹിക്കാറില്ല. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. അത് നല്ല കാര്യമാണ്. ചിത്രം ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ്’- പ്രിയ വാര്യര്‍ പറയുന്നു.

അതേസമയം സിനിമയെ പറ്റി വിലയിരുത്താന്‍ പ്രേക്ഷകര്‍ക്ക് വിടുകയാണെന്നും ഇതൊരു ക്രൈം ത്രില്ലര്‍ ആയതിനാല്‍ സസ്‌പെന്‍സ് നിലനിര്‍ത്തേണ്ടതുണ്ടെന്നും പ്രശാന്ത് മാമ്പള്ളി പ്രതികരിച്ചു. താന്‍ ശ്രീദേവിയുടെ നല്ലൊരു ആരാധകനാണെന്നും അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ വന്നതോടെ നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ ഇടയായത്. ട്രെയ്ലറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചത്.

Exit mobile version