‘നീ 16 വയസുവരെ മാത്രമേ ജീവിക്കുകയുള്ളു എന്ന് അറിഞ്ഞിരുന്നെങ്കില്‍ സൂര്യനെയും ചന്ദ്രനെയും പോലും കാണിക്കാതെ കാത്തു വച്ചേനെ’; മകളുടെ ഓര്‍മ്മയില്‍ കണ്ണീരടക്കാനാവാതെ ഫാത്തിമ വിജയ് ആന്റണി

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര വിജയ് ആത്മഹത്യ ചെയ്തത്. സെപ്തംബര്‍ 19നായിരുന്നു പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി മീര വിട പറഞ്ഞത്.

രാത്രി പതിവുപോലെ ഉറങ്ങാന്‍ മുറിയിലേക്ക് പോയ മീരയെ പുലര്‍ച്ചെ മൂന്നുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള കാവേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മകളുടെ വേര്‍പാടിന്റെ നടുക്കത്തില്‍ നിന്നും ഇതുവരെ മോചിതനായിട്ടില്ല വിജയ് ആന്റണിയും കുടുംബവും. ഇപ്പോഴിതാ മകളുടെ ഓര്‍മ്മകളെ കുറിച്ച് വിജയ് ആന്റണിയുടെ ഭാര്യയും നിര്‍മ്മാതാവും ആയ ഫാത്തിമ വിജയ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

‘നീ 16 വയസുവരെ മാത്രമേ ജീവിക്കുകയുള്ളു എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് എനിക്ക് അറിയുമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ സൂര്യനെയും ചന്ദ്രനെയും പോലും കാണിക്കാതെ എന്റെ അത്ര അടുത്ത് കാത്തു വച്ചേനെ. നിന്റെ ഓര്‍മ്മകളിലും ചിന്തകളിലും മുങ്ങി ഞാന്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. നീയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വാ മോളെ. ലാറയും നിനക്ക് വേണ്ടി കാത്തിരിക്കുന്നു. ലവ് യൂ തങ്കം’ എന്നാണ് മകള്‍ മീരയുടെ ചിത്രം പങ്കിട്ടുകൊണ്ട് ഫാത്തിമ കുറിച്ചത്.

മകളുടെ മരണശേഷം വിജയ് ആന്റണി പങ്കുവച്ച കുറിപ്പും വൈലായിരുന്നു. ”എന്റെ മകള്‍ മീര വളരെ സ്നേഹമുള്ളവളും ധീരയുമാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും പ്രതികാരവും ഇല്ലാത്ത ഒരുപാട് മെച്ചപ്പെട്ട സമാധാനം ലഭിക്കുന്ന ഒരു സ്ഥലത്തേക്കാണ് അവള്‍ ഇപ്പോള്‍ പോയിരിക്കുന്നത്. അവള്‍ ഇപ്പോഴും എന്നോട് സംസാരിക്കുന്നുണ്ട് എന്നും ഞാനും അവളോടൊപ്പം മരിച്ചു.

ഞാനിപ്പോള്‍ അവളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനി മുതല്‍ അവള്‍ക്കുവേണ്ടി ഞാന്‍ ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളില്‍ നിന്ന് തന്നെ ആരംഭിക്കും” എന്നുമായിരുന്നു വിജയ് ആന്റണി എഴുതിയിരുന്നത്.

Exit mobile version