തിരുവനന്തപുരം: സിബിഐ സീരിസിൽ ഒഴിച്ചു കൂടാനാവാത്ത കഥാപാത്രമാണ് വിക്രം. സിബിഐ 5 ദ ബ്രെയിൻ എന്ന ചിത്രത്തിലും വിക്രമിനെ മാറ്റി നിർത്താൻ അണിയറ പ്രവർത്തകർ തയ്യാറായില്ല. ഏതാനും മിനിറ്റുകൾ മാത്രം എത്തിയ വിക്രം എന്ന കഥാപാത്രം ചിത്രത്തിന് നൽകിയ ട്വിറ്റ് ചെറുതല്ല. വിക്രമായി ജഗതി വീൽചെയറിൽ എത്തിയപ്പോൾ പ്രേക്ഷകരിൽ ഉണ്ടായ ആവേശവും ചെറുതായിരുന്നില്ല.
വീൽച്ചെയറിലായിരുന്നിട്ടും ജഗതി ശ്രീകുമാർ എന്ന മലയാളത്തിന്റെ പ്രിയ നടൻ തിയേറ്ററുകളിൽ കൈയ്യടി നിറച്ചതിനുള്ള സ്നേഹസമ്മാനവുമായി സംവിധായകൻ വീട്ടിലെത്തിയപ്പോഴും ജഗതി ‘വിക്രം’ എന്ന കഥാപാത്രത്തിന്റെ ഭാവത്തിൽ തന്നെയായിരുന്നു. ‘സി.ബി.ഐ.-5’ സിനിമയുടെ സംവിധായകൻ കെ.മധു സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായാണ് പേയാട്ടുള്ള താരത്തിന്റെ വീട്ടിലെത്തിയത്.
ജഗതിയും കെ.മധുവും ചേർന്ന് കേക്ക് മുറിച്ചാണ് ആഘോഷത്തിൽ പങ്കുകൊണ്ടത്. ചിരിയോടെ സന്തോഷത്തിൽ പങ്കുചേർന്ന ജഗതി കൈയുയർത്തി എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ചെയ്തു. സിബിഐ കാണാൻ തിയേറ്ററിൽ പോകാമെന്ന് പറഞ്ഞപ്പോൾ, ആ പോകാം എന്ന് ജഗതി ചുണ്ടനക്കുകയും ചെയ്തു. ഇത് ജഗതിയെ സ്‌നേഹിക്കുന്നവർക്ക് ആവേശവും ഒപ്പം പ്രതീക്ഷയും നൽകുന്നതാണ്. ഈ ചിത്രത്തിന് ഒരു ആറാം ഭാഗം ഉണ്ടാവുകയാണെങ്കിൽ അതിലും വിക്രമിന്റെ കഥാപാത്രമായി ജഗതി ശ്രീകുമാർ ഉണ്ടാകുമെന്ന്് മധു പറഞ്ഞു.
”ചിത്രത്തിന്റെ അഞ്ചാം ഭാഗത്തെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ജഗതി അഭിനയിച്ച ഈ കഥാപാത്രം ഉണ്ടാകണമെന്ന്് ആഗ്രഹിച്ചിരുന്നു. ജഗതിയെ കൊണ്ടുവരുന്ന കാര്യത്തിൽ ഏറ്റവും താത്പര്യമെടുത്തത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയും താനും തിരക്കഥാകൃത്ത് എസ്.എൻ.സ്വാമിയും കൂട്ടായി ആലോചിച്ചാണ് തീരുമാനമെടുത്തത്”-കെ.മധു പറഞ്ഞു.
മധ്യപ്രദേശില്‍ ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ചു : 7 മരണം
സി.ബി.ഐ.-5 നായി ജഗതിയെ കൊച്ചിയിലെത്തിച്ചായിരുന്നു അഞ്ചു ദിവസത്തെ ഷൂട്ടിങ്. ഈ സിനിമയോടെ ജഗതി വീണ്ടും മലയാള സിനിമയിൽ സജീവമാകുമെന്നും മധു പറഞ്ഞു. 2012 മാർച്ച് പത്തിന് പുലർച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് ജഗതി കിടപ്പിലായത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. 11 വർഷത്തിന് ശേഷമാണ് ജഗതി സ്‌ക്രീനിൽ എത്തുന്നത്.