സ്വര്‍ണ്ണം മുഴുവന്‍ വിറ്റ് ആശുപത്രി ബില്‍ അടച്ചു, കരുത്തുപകര്‍ന്ന് സീമ ശരണ്യക്കൊപ്പം നിന്നത് 10 വര്‍ഷം

തിരുവനന്തപുരം : നടി ശരണ്യ ശശിയുടെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. സര്‍ജറികളുടെയും കീമോകളുടെയും മരുന്നുകളുടെയും നടുവില്‍ പത്തുവര്‍ഷമായി കഴിഞ്ഞ ശരണ്യ വേദനകളില്ലാത്ത ലോകത്തേക്കാണ് യാത്രയായിരിക്കുന്നത്.

കോവിഡ് ബാധിച്ച് മെയ് 23നാണ് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിന് പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. തുടര്‍ന്നായിരുന്നു താരത്തിന്റെ അന്ത്യം.

ഒരു തലവേദനയായി വന്നത് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ ചികിത്സയിലായിരുന്നു ശരണ്യ. ശരണ്യയുടെ ഏതൊരു ആവശ്യത്തിനും കൈത്താങ്ങായി കാലങ്ങളായി നടി സീമ ജി നായര്‍ ഒപ്പമുണ്ട്. നിരന്തരമുള്ള ചികിത്സയുടെ സമയത്ത് സാമ്പത്തികമായി പ്രതിസന്ധിയില്‍ എത്തിയപ്പോള്‍ സീമ സഹായാഭ്യര്‍ത്ഥനയുമായി ലൈവില്‍ എത്തി.

ശരണ്യയുടെ ചികിത്സയ്ക്ക് പുറമെ നിരവധി പേരുടെ കാരുണ്യത്തില്‍ സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചതിലും സീമ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. താരത്തിന്റെ അവസാന ദിവസങ്ങളിലെ ചികിത്സയ്ക്ക് പണമില്ലാതെ വന്നപ്പോള്‍ സീമ തന്റെ സ്വര്‍ണ്ണം മുഴുവന്‍ എടുത്തു വിറ്റാണ് ആശുപത്രി ബില്‍ അടച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ ശരണ്യയുടെ വിയോഗം താരത്തെ തളര്‍ത്തിയിരിക്കുകയാണ്.

Exit mobile version