മകളുടെ വേര്‍പാടിന്റെ ഓര്‍മ്മയില്‍ നെഞ്ചുപൊട്ടി പാടി ചിത്ര; കണ്ണീരണിഞ്ഞ് കാണികള്‍

ഗായിക കെഎസ് ചിത്രയുടെ മകളുടെ പേരില്‍ പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ആരംഭിച്ച കീമോതെറാപ്പി വാര്‍ഡിന്റെ ഉദ്ഘാടന വേദിയിലായിരുന്നു നെഞ്ചുപൊട്ടുന്ന കാഴ്ച.

നാളേറെയുള്ള കാത്തിരിപ്പിന് ഒടുവില്‍ ലഭിച്ച കണ്‍മണിയുടെ വേര്‍പാടിന്റെ ഓര്‍മ്മയില്‍ കെഎസ് ചിത്ര പാടിയപ്പോള്‍ കണ്ണീരണിഞ്ഞത് ആരാധകര്‍. ഗായിക കെഎസ് ചിത്രയുടെ മകളുടെ പേരില്‍ പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ആരംഭിച്ച കീമോതെറാപ്പി വാര്‍ഡിന്റെ ഉദ്ഘാടന വേദിയിലായിരുന്നു നെഞ്ചുപൊട്ടുന്ന കാഴ്ച.

മകളുടെ ഓര്‍മ്മയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ചിത്രയ്ക്ക് വാക്കുകള്‍ പതറി. പ്രസംഗിക്കുന്നതിനേക്കാള്‍ നല്ലത് പാടുന്നതാണെന്ന് പറഞ്ഞ് നിറ കണ്ണുകളോടെയായിരുന്നു ചിത്ര ഗാനമാലപിച്ചത്. 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്ര തന്നെ ആലപിച്ച പൈതലാം യേശുവേ എന്ന ഗാനമായിരുന്നു ചിത്ര വേദിയില്‍ പാടിയത്.

എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2002 ലായിരുന്നു ചിത്രയ്ക്കും ഹരിശങ്കറിനും പെണ്‍കുഞ്ഞ് ജനിച്ചത്. ഏപ്രില്‍ മാസത്തിലാണ്് നീന്തല്‍ കുളത്തില്‍ വീണ് ചിത്രയുടെ മകള്‍ നന്ദന മരിച്ചത്.

ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിന് പരുമല ആശുപത്രി തുടങ്ങിയ സ്‌നേഹ സ്പര്‍ശത്തിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കീമോ തെറാപ്പി വാര്‍ഡ് തുടങ്ങിയത്. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്‍ദ്ദേശാനുസരണമാണ് വാര്‍ഡിന് ഗായിക ചിത്രയുടെ മകള്‍ നന്ദനയുടെ പേര് നല്‍കിയത്. പരുമല ആശപത്രിയില്‍ മാതാപിതാക്കളുടെ പേരില്‍ രണ്ട് വാര്‍ഡുകള്‍ നിര്‍മ്മിക്കുമെന്ന് വാര്‍ഡ് ഉദ്ഘാടനം ചെയ്ത വ്യവസായി എംഎ യൂസഫലി വാഗ്ദ്ധാനം നല്‍കി.

കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്

Exit mobile version