എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ആരാധകര്‍ക്ക് മുന്നില്‍ രജനികാന്ത്; മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടക്കം

നീണ്ട എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ആരാധകര്‍ക്ക് മുന്‍പിലെത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ദീപാവലിയോട് അനുബന്ധിച്ചാണ് താരം ചെന്നൈ പോയസ് ഗാര്‍ഡനിലെ വീടിനുമുന്നില്‍ ആരാധകരെ കണ്ടത്. കൊവിഡ് വ്യാപനവും തുടര്‍ന്നുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതിന് ശേഷം താരം ആദ്യമായാണ് ആരാധകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.

മുഖാവരണം ധരിച്ചാണ് രജനി ആരാധകരെ കണ്ടത്.പ്രിയതാരത്തെ കാണാന്‍ തടിച്ചുകൂടിയിരുന്ന ആരാധകര്‍ക്ക് നേരെ കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്തശേഷം മടങ്ങുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെയായിരുന്നു താരത്തിന്റെ മടക്കം. സംസാരിക്കാനും അദ്ദേഹം മുതിര്‍ന്നില്ല.

ആരവാഘോഷങ്ങളോടെയും താരത്തിന് ജയ് വിളിച്ചുമാണ് ആരാധകര്‍ എത്തിയത്. ശേഷം, പോലീസ് ഇടപെട്ടാണ് ആളുകളെ പിരിച്ചുവിട്ടത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് രജനികാന്ത് ദീപാവലി ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ മകള്‍ സൗന്ദര്യ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്. ആദ്യഘട്ട ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് മുതല്‍ താരം വീട്ടില്‍നിന്ന് പുറത്തുപോയിരുന്നില്ല. സിനിമാ ഷൂട്ടിങ് ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

Exit mobile version