പ്രാര്‍ത്ഥന കൊണ്ടും മന്ത്രം കൊണ്ടും കാര്യമില്ല, ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട് അഞ്ച് വര്‍ഷമായി; താന്‍ ദൈവവിശ്വാസിയല്ലെന്ന് വിജയ് യേശുദാസ്

താന്‍ ആരാധനാലയങ്ങളില്‍ പോകാറില്ലെന്ന് തുറന്ന് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട് അഞ്ച് വര്‍ഷമായി എന്നും പ്രാര്‍ത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും വിജയ് യേശുദാസ് പറയുന്നു.

ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം തുറന്നുപറഞ്ഞത്. ‘ ഭക്തിയുടേയും ദൈവവിശ്വാസത്തിന്റേയും കാര്യങ്ങളില്‍ ഞാനും അപ്പയും തമ്മില്‍ ചേരില്ല. അപ്പയുടെ ദൈവവിശ്വാസം വളരെ പ്രശസ്തമാണല്ലോ, അപ്പ എല്ലാ ജന്മനാളിലും മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉറക്കുന്നതും ഉണര്‍ത്തുന്നതും അപ്പയാണ്.’- വിജയ് യേശുദാസ് പറയുന്നു.

‘കച്ചേരിക്ക് മുന്‍പ് പ്രത്യേക വ്രതചിട്ടയുമുണ്ട്. എല്ലാ ദൈവങ്ങളേയും ബഹുമാനിക്കണമെന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്. കയ്യില്‍ ധാരാളം പണം വരാന്‍ വേണ്ടി ദിവസവും പ്രാര്‍ത്ഥിക്കണം എന്നൊക്കെ പറയുന്നത് എന്ത് ലോജിക്കാണ്. ഇക്കാര്യങ്ങളൊക്കെ അച്ചടിച്ചുവരുമ്പോള്‍ തനിക്ക് വീട്ടില്‍ നിന്നും കണക്കിന് കിട്ടുമെ’ന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സ്വര്‍ണമാല കളഞ്ഞുപോയെന്ന് കരുതുക. അതുകിട്ടാന്‍ വഴിപാടും നേര്‍ച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്പോള്‍ അത് കണ്ടുകിട്ടിയേക്കും. ഉടനെ വഴിപാട് കഴിക്കാന്‍ ഓടാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോര്‍ത്തു നോക്കൂ. അത് മുന്‍പും അവിടെ തന്നെ ഇരിപ്പില്ലേ. വഴിപാടും നേര്‍ച്ചയും നേരുമ്പോള്‍ ദൈവം അവിടെ കൊണ്ടു വയ്ക്കുന്നതല്ലല്ലോ- വിജയ് പറയുന്നു.

പണ്ടൊക്കെ എന്റേയും ദിവസം ആരംഭിച്ചിരുന്നത് വീട്ടിലെ പൂജാമുറിയിലായിരുന്നു. ഒരു ഘട്ടത്തില്‍ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോള്‍ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്. പ്രാര്‍ത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

എന്റെ അടുത്ത സുഹൃത്താണ് വ്ളോഗര്‍ കൂടിയായ ശരത് കൃഷ്ണന്‍. വലിയ ഗുരുവായൂരപ്പന്‍ ഭക്തനാണ്. അവനെ കാണുമ്പോള്‍ അമ്മ ചോദിക്കും’ കൂട്ടുകാരനെ ഒന്നു ഉപദേശിച്ചുകൂടെ’ എന്ന്. അവനറിയാം. എന്നെ ഉപദേശിച്ചിട്ടൊന്നും കാര്യമില്ലെന്ന്, വിജയ് യേശുദാസ് പറയുന്നു.

Exit mobile version