എല്ലാവർക്കും വോട്ടവകാശം കൊടുക്കരുത്, സ്വേച്ഛാധിപത്യമാണ് വേണ്ടത്: വിജയ് ദേവരക്കൊണ്ട

എല്ലാവർക്കും വോട്ടവകാശം കൊടുക്കരുത്, വിദ്യാഭ്യാസമുള്ള മധ്യവർഗ്ഗത്തിന് മാത്രം മതി; തെരഞ്ഞെടുപ്പ് തന്നെ അനാവശ്യം; സ്വേച്ഛാധിപത്യമാണ് വേണ്ടത്; വിവാദ പരാമർശവുമായി വിജയ് ദേവരക്കൊണ്ട

ഹൈദരാബാദ്: തെന്നിന്ത്യൻ താരലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന് സ്വന്തമായ ഇരിപ്പടം ഉണ്ടാക്കിയെടുത്ത യുവതാരം വിജയ് ദേവരക്കൊണ്ടയുടെ സ്വേച്ഛാധിപത്യമാണ് രാജ്യത്ത് വേണ്ടതെന്ന പരാമർശം വിവാദമാകുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളെയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും നടൻ തന്റെ വിവാദ പ്രസ്താവനയിൽ പറയുന്നു.

ഫിലിം കമ്പാനിയന് വേണ്ടി ഭരദ്വാജ് രംഗനും അനുപമ ചോപ്രയും ചേർന്നാണ് നടന്റെ അഭിമുഖം എടുത്തത്. ഒരു മാസം മുമ്പ് എടുത്ത അഭിമുഖത്തിന്റെ ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ ഇപ്പോൾ പുറത്തിറക്കുകയായിരുന്നു. ഇക്കാലത്തെ തെരഞ്ഞെടുപ്പുകളൊക്കെ അനാവശ്യമാണെന്നും സ്വേച്ഛാധിപത്യഭരണമാണ് നല്ലതെന്നും വിജയ് അഭിമുഖത്തിൽ പറയുന്നു. രാഷ്ട്രീയപ്രവേശം സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുന്നതിനിടെയാണ് തന്റെ നിലപാട് താരം വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തേയും തെരഞ്ഞെടുപ്പ് രീതിയേയും എതിർത്ത ദേവരക്കൊണ്ട, തനിക്ക് രാഷ്ട്രീയപ്രവർത്തനത്തിന് വേണ്ട ക്ഷമയില്ലെന്നും വ്യക്തമാക്കി.

‘രാഷ്ട്രീയ പ്രവർത്തനത്തിനുവേണ്ട ക്ഷമ എനിക്കില്ല. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ നിലവിലെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് എന്തെങ്കിലും അർഥമുള്ളതായി എനിക്ക് തോന്നുന്നില്ല. അതുപോലെയാണ് തെരഞ്ഞെടുപ്പുകളുടെ കാര്യവും. രാജ്യത്തെ എല്ലാ പൗരൻമാരെയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നാണ് എന്റെ പക്ഷം. ഉദാഹരണത്തിന് നിങ്ങൾ മുംബൈയ്ക്ക് പോകാൻ ഒരു വിമാനത്തിൽ കയറുന്നുവെന്ന് കരുതുക. അതിലെ എല്ലാ യാത്രക്കാരും ചേർന്നാണോ പൈലറ്റിനെ തെരഞ്ഞെടുക്കുന്നത്. അതിന് നല്ല ഏജൻസികളുണ്ട്. ഏത് കമ്പനിയുടേതാണോ ആ വിമാനം അവരാണ് അത് പറപ്പിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ തെരഞ്ഞെടുക്കുന്നത്’.

‘വോട്ട് ലഭിക്കാൻ പണവും വില കുറഞ്ഞ മദ്യവുമൊക്കെ കൊടുക്കുന്ന പരിഹാസ്യമായ കാഴ്ചകളാണ് നാം കാണുന്നത്. വോട്ട് ചെയ്യാൻ പണക്കാരെ മാത്രം അനുവദിക്കണമെന്നല്ല എന്റെ വാദം. വിദ്യാസമ്പന്നരായ, ഒരു ശക്തിയ്ക്കും സ്വാധീനിക്കാനാവാത്ത മധ്യവർഗ്ഗത്തെയാണ് വോട്ട് ചെയ്യാൻ അനുവദിക്കേണ്ടത്. പണത്തിനും സ്വാധീനത്തിനും വഴങ്ങി വോട്ട് ചെയ്യുന്നവരിൽ പലർക്കും ആർക്കാണ് വോട്ട് ചെയ്യുന്നതെന്നോ എന്തിനുവേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നോ പോലും അറിയില്ല. അതുകൊണ്ടാണ് എല്ലാവരെയും അതിന് അനുവദിക്കരുതെന്ന് പറയുന്നത്. പണവും മദ്യവുമുപയോഗിച്ച് വോട്ട് വാങ്ങുന്ന ഒരു തെരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥിയായി നിൽക്കില്ല. ഇപ്പോഴുള്ള വ്യവസ്ഥയ്ക്ക് പകരം ഏകാധിപത്യമായാൽ അത് തെറ്റല്ലെന്നും ഞാൻ ചിന്തിക്കുന്നു. അതാണ് മുന്നോട്ടു പോവാനുള്ള ഒരു വഴി. സമൂഹത്തിൽ എന്തെങ്കിലും മാറ്റം സംഭവിക്കണമെങ്കിൽ അതാണ് നല്ലത്’.

‘മിണ്ടാതിരിക്കൂ, എനിക്ക് നല്ല ഉദ്ദേശങ്ങളാണ് ഉള്ളത്. നിങ്ങൾക്ക് ഗുണകരമാവുന്ന കാര്യങ്ങൾ എന്തെന്ന് നിങ്ങൾക്കുതന്നെ അറിയില്ലായിരിക്കാം. അതെനിക്കറിയാം. അതിനായി അഞ്ചോ പത്തോ വർഷം കാത്തിരിക്കുക. ഫലം ലഭിക്കും,’ ഇങ്ങനെ പറയുന്ന ഒരാളാണ് അധികാരത്തിൽ വരേണ്ടത് വിജയ് ദേവേരക്കൊണ്ട പറയുന്നു.
അതേസമയം, താരത്തിന്റെ പരാമർശങ്ങൾക്കെതിരേ രൂക്ഷമായ വിമർശനങ്ങളാണ് സാമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കുന്ന ദേവരക്കൊണ്ടയുടെ നിലപാട് തികച്ചും അപക്വമാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുമ്പോൾ ജനങ്ങളുടെ വോട്ട് പണം കൊടുത്തു വാങ്ങുന്ന രാഷ്ട്രീയ പാർട്ടികളോടുള്ള വിയോജിപ്പാണ് അദ്ദേഹം തന്റെ വാക്കുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്ന് അനുകൂലിക്കുന്നവർ വാദിക്കുന്നു.

Exit mobile version