‘ഞാനെന്തു പറയാന്‍, അവന്‍ പോയി, അവന്‍ പോയി’; കരച്ചിലടക്കാനാവാതെ സാജനാണ് ആ വാര്‍ത്ത അറിയിച്ചത്, കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്നു പോയി; ശബരീനാഥന്റെ വിയോഗത്തില്‍ വേദനയോടെ രാജേഷ് ഹെബ്ബാര്‍

മലയാള മിനിസ്‌ക്രീന്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന നടന്‍ ശബരീനാഥന്റെ അകാല വിയോഗം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കരുതലോടെ ജീവിക്കുന്ന, വളരെ നല്ല മനുഷ്യനായിരുന്നു ശബരിയെന്നും അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ട് വിശ്വസിക്കാനായില്ലെന്നും നടന്‍ രാജേഷ് ഹെബ്ബാര്‍ പറയുന്നു.

വാര്‍ത്തയറിഞ്ഞ് ആദ്യം വിളിച്ചത് നടന്‍ സാജന്‍ സൂര്യയെയാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്നും ഇരു മെയ്യെങ്കിലും ഒരേ മനസ്സോടെ ജീവിച്ചവരായിരുന്നു, കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമായിരുന്നുവെന്നും ഇരുവരുടെയും പൊതു സുഹൃത്തായ രാജേഷ് കൂട്ടിച്ചേര്‍ത്തു.

”ഞാനെന്തു പറയാന്‍…അവന്‍ പോയി…അവന്‍ പോയി…”ഫോണിന്റെ മറുതലയ്ക്കല്‍ കരച്ചിലടക്കനാവാതെയാണ് സാജന്‍ പറഞ്ഞത്. സാജനിത് താങ്ങാനാകുന്നതിനും അപ്പുറമായിരുന്നുവെന്നും സാജന്‍ വഴിയാണ് ശബരിയുമായി കൂടുതല്‍ അടുക്കുന്നതെന്നും രാജേഷ് പറഞ്ഞു.

”നടന്‍ എന്ന നിലയില്‍ ശബരിയെ പണ്ടേ അറിയാം. സിനിമയിലും സീരിയലിലും ഞാനും ശബരിയും ഒന്നിച്ചഭിനയിച്ചിട്ടില്ലെങ്കിലും റിയാലിറ്റി ഷോസ് ഒന്നിച്ച് ചെയ്തിട്ടുണ്ട്. ബന്ധം ദൃഢമായ ശേഷം ഞങ്ങള്‍ പല ഫാമിലി പരിപാടികള്‍ക്കും തുടര്‍ച്ചയായി ഒന്നിക്കുമായിരുന്നു.’ രാജേഷ് കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരാളാണ് ശബരി. സീരിയല്‍ രംഗത്ത് വളരെ വിപുലമായ സൗഹൃദം ശബരിയ്ക്കുണ്ടായിരുന്നു. ആര്‍ക്കും ശബരിയെക്കുറിച്ച് ഒരു മോശം പറയാനുണ്ടാകില്ല. അത് വെറും ഭംഗി വാക്ക് പറയുന്നതല്ല, സത്യമാണ്. ആളുകളോട് ഇടപെടുന്നതിലും മറ്റും ശബരി വലിയ വളരെ നിലവാരം സൂക്ഷിച്ചിരുന്നു.

നടന്‍ മാത്രമല്ല, സംരംഭകന്‍ കൂടിയാണല്ലോ. അതിന്റെ ഗുണങ്ങളും ശബരിയ്ക്കുണ്ടായിരുന്നു. ശബരിയുടെ ഭാര്യ ആയുര്‍വേദ ഡോക്ടറാണ്. ശബരി ഒരു ആയുര്‍വേദ റിസോര്‍ട്ടും നടത്തുന്നുണ്ടായിരുന്നു. സിനിമയില്‍ വേണ്ട അവസരങ്ങള്‍ ശബരിയ്ക്ക് കിട്ടിയില്ല. അത് അര്‍ഹിക്കുന്ന മികച്ച നടനുമായിരുന്നു ശബരിയെന്നും രാജേഷ് പറഞ്ഞു.

43 വയസ്സ് മരിക്കാനുള്ള പ്രായമായില്ലല്ലോ. കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്നു പോയി. സാധാരണ നടന്‍മാര്‍ അകാലത്തില്‍ മരണപ്പെടുമ്പോള്‍ അവരുടെ ജീവിത ശൈലി ചോദ്യം ചെയ്യപ്പെടും. ആരോഗ്യത്തില്‍ വളരെ ശ്രദ്ധയുള്ള ആളായിരുന്നു ശബരി. മറ്റുള്ളവരോട് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്നു പറയുമായിരുന്ന ആളാണ്. അത്രയും കരുതലോടെ ജീവിക്കുന്ന, വളരെ നല്ല മനുഷ്യനായിരുന്നു ശബരിയെന്നും ഒരു ദുശീലവുമുള്ള ആളായിരുന്നില്ലെന്നും. – രാജേഷ് പറഞ്ഞു.

Exit mobile version