താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍; ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം ചിത്രീകരണം ആരംഭിക്കും

കൊച്ചി: കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. ഇപ്പോഴിതാ സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്.

അതേസമയം ഇന്‍ഡോര്‍ ഷൂട്ടിങ്ങിന് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍യെങ്കിലും ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഔട്ട് ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ജൂണ്‍ എട്ടിന് ശേഷം ഇതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവര്‍ത്തകര്‍.

നിലവില്‍ ലോക്ക് ഡൗണ്‍ കാരണം ഇരുപതിലധികം ചിത്രങ്ങളുടെ ചിത്രീകരണമാണ് പാതിവഴിയില്‍ മുടങ്ങികിടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സിനിമാമേഖല കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ 50 ശതമാനം നിര്‍മ്മാണ ചെലവ് കുറച്ചുകൊണ്ട് പുതിയസിനിമകള്‍ നിര്‍മ്മിക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടന ആലോചിക്കുന്നത്. അഭിനേതാക്കളുടേതും സാങ്കേതികപ്രവര്‍ത്തകരുടേതുമടക്കം പ്രതിഫലം കുറക്കാനും നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

അതേസമയം സിനിമകള്‍ ഓണ്‍ലൈനായി റിലീസ് ചെയ്യുന്നതില്‍ താത്പര്യമില്ലെന്നാണ് മലയാളത്തിലെ ഭൂരിഭാഗം നിര്‍മാതാക്കളും പറയുന്നത്. സിനിമകളുടെ തീയേറ്റര്‍ റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ഒടിടി റിലീസ് സംബന്ധിച്ച അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് മലയാളത്തില്‍ തടസ്സപ്പെട്ടു കിടക്കുന്ന ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് അസോസിയേഷന്‍ കത്ത് അയച്ചിരുന്നു. ഇവരില്‍ ഓണ്‍ലൈന്‍ റിലീസിന് താത്പര്യമുള്ളവര്‍ മേയ് 30-നകം വിവരം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഭൂരിപക്ഷം നിര്‍മ്മാതാക്കളും തീയേറ്റര്‍ റിലീസാണ് ആഗ്രഹിക്കുന്നതെന്നാണ് അസോസിയേഷനെ അറിയിച്ചത്.

Exit mobile version