‘തേപ്പ് കഥകള്‍ തുറന്നെഴുതുന്നതും അത് വായിക്കുന്നവര്‍ എനിക്ക് നല്‍കുന്ന പിന്തുണയും ചില തേപ്പു മുതലാളിമാരെ ചൊടിപ്പിച്ചു’; തന്റെ വായടപ്പിക്കാന്‍ ശ്രമമെന്ന് ഷമ്മി തിലകന്‍

തനിക്ക് സിനിമാ രംഗത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും നല്ല കാര്യങ്ങളെക്കുറിച്ചുമെല്ലാം ഷമ്മി തിലകന്‍ ലോക്ക് ഡൗണ്‍ കാലത്ത് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു ഓരോ പോസ്റ്റിനും ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്റെ ഈ കുത്തിപ്പൊക്കല്‍ പരമ്പരക്ക് ചിലര്‍ കത്രിക വയ്ക്കുകയാണ് എന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് താരം. സിനിമാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് താന്‍ ഷെയര്‍ ചെയ്ത വീഡിയോകള്‍ കോപ്പിറൈറ്റ് ലംഘനം നടത്തി എന്ന ആരോപണം ഉന്നയിച്ച് നീക്കം ചെയ്ത് തന്റെ വായടപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

കുത്തിപ്പൊക്കല്‍ പരമ്പരയ്ക്ക് കത്രികപൂട്ടോ
കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ മുമ്പ് അഭിനയിച്ച സിനിമകളുടെയും മറ്റും പിന്നണയില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഞാന്‍ തുടങ്ങിയ തടയിടാനുള്ള നീക്കവുമായി അജ്ഞാത മാഫിയ സംഘം.25-ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പൂപ്പല്‍ പിടിച്ച പഴയകാര്യങ്ങളും, അനുഭവിച്ച പഴങ്കഥകളും, നേരിട്ട തേപ്പു വിശേഷങ്ങളും മറ്റും പുതുതലമുറയുടെ അറിവിലേക്ക് പങ്കുവെക്കുന്നതിനായി എന്റെ ഫെയ്‌സ്ബുക്ക് പേജിലും, യൂട്യൂബ് ചാനലിലും മറ്റും ഞാന്‍ അപ്ലോഡ് ചെയ്തത വീഡിയോകള്‍ കോപ്പിറൈറ്റ്_ലംഘനം നടത്തി എന്ന ആരോപണം ഉന്നയിച്ച്, നീക്കം ചെയ്ത് എന്റെ വായടപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.തേപ്പ്_കഥകള്‍ തുറന്നെഴുതുന്നതും അത് വായിക്കുന്നവര്‍ എനിക്ക് നല്‍കുന്ന പിന്തുണയും, ചില തേപ്പു മുതലാളിമാരെ ചൊടിപ്പിച്ചു എന്നതാണ് വസ്തുത.

മേല്‍പ്പടിയാന്മാര്‍ എനിക്കിട്ടു നല്‍കിയ തേപ്പ്പണികള്‍ കുത്തിപ്പൊക്കിയാല്‍ അവര്‍ക്ക് നേരിടാന്‍ സാധ്യതയുള്ള മാനഹാനി ഭയന്നാണ് ഇത്തരം നെറികെട്ട നീക്കവുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.ഒരുപാട് ജനസമ്മതി എനിക്ക് നേടിത്തന്ന പ്രജ സിനിമയിലെ ബലരാമന്റേയും കസ്തൂരിമാനിലെ പോലീസുകാരന്റേയും മറ്റും വീഡിയോകളാണ് നീക്കം ചെയ്തിട്ടുള്ളതില്‍ പ്രമുഖമായവ.എന്നാല്‍ എന്റെ ബലരാമന്‍ എന്ന കഥാപാത്രത്തിനെ പരിഹസിക്കുന്ന തരത്തില്‍ ടിക്ടോക്കിലും മറ്റും വൈറല്‍ ആയിരിക്കുന്ന ചില വീഡിയോകള്‍ നീക്കം ചെയ്യുവാന്‍ ഇവര്‍ തയ്യാറായിട്ടുമില്ല എന്നതില്‍ നിന്നും ഇവരുടെ ഉദ്ദേശശുദ്ധി എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം.എന്നെ എന്റെ തുറന്നുപറച്ചിലുകളെ ചിലരെങ്കിലും ഭയക്കുന്നു.കുറ്റബോധം കൊണ്ട് ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്ക് തന്നെ അറിയാന്‍ കഴിയുന്നില്ല.അഭിപ്രായം പറഞ്ഞാല്‍ ഉടനെ വാളോങ്ങുന്ന, വെട്ടിനിരത്തുന്ന ഈ മാഫിയകളോട് എനിക്ക് പറയാനുള്ളത്. മുമ്പൊരു തേപ്പ് കഥയില്‍ ഞാന്‍ പറഞ്ഞുവെച്ച കായംകുളം കൊച്ചുണ്ണി എന്ന വീരനായകനു വേണ്ടി പണ്ട് ഞാന്‍ തന്നെ പറഞ്ഞ അതേ ഡയലോഗ് തന്നെയാണ്.’കൊലക്കയര്‍ കാണിച്ച് കൊച്ചുണ്ണിയെ വീഴ്ത്താന്‍ വന്നിരിക്കുന്നു. ത്ഫൂ. ഇനിയെങ്കിലും നീയൊക്കെ മനസ്സിലാക്ക്. ആണ്‍പിറപ്പുകള്‍ക്ക് ഒരു മരണമേ ഉള്ളൂ.
പടച്ചോന്‍ കല്‍പ്പിക്കുന്ന ആ മരണം ഞമ്മള്‍ എന്നേ കിനാക്കണ്ടതാ.നീ ചെല്ല്.!പോയി തൂക്കുമരവും കൊലക്കയറും ഒരുക്ക്.ഞമ്മള് ഇവിടെത്തന്നെയുണ്ട്.അന്റെ മേലാളന്മാര് കെട്ടിപ്പടുത്ത ഈ ഠാണാവിനകത്ത്.

Exit mobile version