യുവതി ഇതരജാതിക്കാരനായ കാമുകന് ഒപ്പം ഒളിച്ചോടി; മനംനൊന്ത് മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി

യുവതി ഇതരജാതിക്കാരനായ കാമുകന് ഒപ്പം ഒളിച്ചോടി; മനംനൊന്ത് മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി; വാർത്തയറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതിയും യുവാവും

മുംബൈ: മഹാരാഷ്ട്രയിൽ ഇതരജാതിക്കാനായ യുവാവിനൊപ്പം യുവതി ഇറങ്ങിപ്പോയി വിവാഹം ചെയ്തതിൽ മനംനൊന്ത് മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി. വാർത്തയറിഞ്ഞ് യുവാവും യുവതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പോലീസ് രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ ഗഡ്ചിറോലി സ്വദേശികളായ രവീന്ദ്ര വർഗന്ദിവർ (52), ഭാര്യ വൈശാലി (45), മകൻ സായിറാം (20) എന്നിവരാണ് വീടിന് കുറച്ചകലെയായുള്ള കിണറ്റി ചാടി ആത്മഹത്യ ചെയ്തത്.

കുടുംബത്തിന്റെ മരണവാർത്തയറിഞ്ഞ് യുവതിയും ഭർത്താവും വിഷം കഴിച്ച് നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പോലീസെത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ നില തൃപ്തികരമാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

മറ്റൊരു ജാതിക്കാരനായ യുവാവുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് സ്‌കൂൾ അധ്യാപികയായ പ്രണാലി (24) വീടു വിട്ടിറങ്ങി വിവാഹിതയായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബത്തിലെ മൂത്ത പെൺകുട്ടിയായ പ്രണാലി വീട്ടിൽ നിന്നും കാമുകനൊപ്പം ഇറങ്ങിപ്പോയത്. അടുത്ത ഗ്രാമത്തിലെത്തിയ ഇവർ ഒരു ശിവക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു. എന്നാൽ
മകളുടെ വിവാഹവിവരം അറിഞ്ഞ കുടുംബം വീടിന് ഒരുകിലോമീറ്റർ അകലെയുള്ള ഒരു ഫാമിലെ കിണറിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഒബിസി വിഭാഗത്തിൽ പെട്ട പ്രണാലി കാമുകനായ പട്ടികജാതി വിഭാഗക്കാരനെ വിവാഹം കഴിച്ചതാണ് വീട്ടുകാരെ നിരാശരാക്കിയത്.

മകളുടെ വിവാഹത്തെ തുടർന്ന് രവീന്ദ്ര പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും ഇരുവരും പ്രായപൂർത്തിയായവരായതിനാൽ ഒന്നും ചെയ്യാനാകില്ലെന്നാണ് പോലീസ് അറിയിച്ചത്. ഇതേതുടർന്നാണ് കൂട്ട ആത്മഹത്യയ്ക്ക് കുടുംബം മുതിർന്നത്.

കുടുംബത്തിന്റെ മരണവിവരം അറിഞ്ഞ പ്രണതിയും ഭർത്താവും വിഷം കഴിച്ച ശേഷം നദിയിൽ ചാടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ടീമിന്റെ സമയോചിത ഇടപെടലിൽ ഇരുവരും രക്ഷപ്പെടുകയാണുണ്ടായത്.

Exit mobile version