‘ഒരു വെളിച്ചം പോലും ഞെട്ടല്‍ ഉളവാക്കുന്ന ഗംഭീര തീയ്യേറ്റര്‍ അനുഭവം, ഞെട്ടലിന്റെ ആഴം കൂട്ടുന്ന ബിജിഎം തകര്‍ത്തു’; ശ്രദ്ധേയമായി ‘അഞ്ചാം പാതിര’യെ കുറിച്ചുള്ള കുറിപ്പ്

മിഥുന്‍ മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് ‘അഞ്ചാം പാതിര’. തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. പോലീസിനെ കുഴക്കുന്ന ഒരു സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്. മിഥുന്‍ മാനുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കുഞ്ചാക്കോ ബോബന്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അനീഷ് പിവി എന്ന പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഒരു വെളിച്ചം പോലും ഞെട്ടല്‍ ഉളവാക്കുന്ന ഗംഭീര തീയ്യേറ്റര്‍ അനുഭവമായിരുന്നു ചിത്രം സമ്മാനിച്ചത് എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ ഉള്ളത്. സ്ഥിരം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ നായകനെ പോലെ മാസ് പരിവേഷങ്ങള്‍ കൊടുക്കാതിരുന്നത് നന്നായെന്നും ഫ്‌ളാഷ് ബാക്ക് രംഗങ്ങള്‍ വളരെ അച്ചടക്കത്തോടെ ആണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അനീഷ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

അഞ്ചാം പാതിരാ.ഇന്ന് കണ്ടു.Sleep Well Today Caesar, Your Sleepless Nights Are Coming -ഇന്ന് രാത്രി ശരിക്ക് ഉറങ്ങിക്കോളൂ സീസര്‍. ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെടും.മറ്റാര്‍ക്കും വേല ചെയ്യാന്‍ പറ്റാത്ത അവര്‍ മാത്രം വേല ചെയ്യുന്ന ആ രാത്രിദിനങ്ങള്‍ വരികയാണ്. Your Sleepless Nights Are Coming.പടത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഒരു ഭ്രാന്തന്‍ കുഞ്ചാക്കോ ബോബനോട് പറയുന്ന ഡയലോഗ് ആണിത്.

പറഞ്ഞപോലെ തന്നെ കുഞ്ചാക്കോബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ഉറക്കമില്ലാത്ത രാത്രികളും സിനിമ കാണുന്ന നമുക്ക് ഇരിപ്പുറക്കാത്ത നിമിഷങ്ങളും.അന്‍വര്‍ ഹുസൈന്‍ എന്ന സൈക്കോളജിസ്റ്റിനെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്… അദ്ദേഹത്തിന്റെ ശബ്ദവും മുഖഭാവങ്ങളും പ്രേക്ഷകനുമായി സംവദിക്കാന്‍ പറ്റുന്നുണ്ട് ! കേസന്വേഷണവും ദുരൂഹതകളും കേസിന് ഒരു തെളിവും കിട്ടാതെ പോവുമ്പോള്‍ ഉള്ള പോലീസിന്റെ നിസ്സഹായതയുമായി പോകുന്ന ആദ്യ പകുതിയും കണ്ടെത്തലുകള്‍ക്കും ഇമോഷന്‍സിനും പ്രാധാന്യം നല്‍കിയ രണ്ടാം പകുതിയും ആണ് ചിത്രത്തിനുള്ളത്

ചുരുക്കം ചില സീനുകളില്‍ വരുന്ന ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും കൈയടി വാങ്ങുന്നുണ്ട്.നിയമത്തിലൂടെ നീതി ലഭിക്കാത്ത, ഷറഫുദ്ധീന്‍ അവതരിപ്പിച്ച ബഞ്ചമിന്‍ എന്ന ഡോക്ടര്‍ കഥാപാത്രം ഇന്ന് സമൂഹത്തില്‍ ജീവിച്ചിരിക്കുന്ന പലരുമായും സാമ്യം തോന്നിയേക്കാം. പല കുറ്റകൃത്യങ്ങളിലും ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശരൂപം നമുക്ക് മനസ്സിലാക്കി തരുന്നു. ശ്രീനാഥ് ഭാസി അവതരിപ്പിച്ച ഹാക്കര്‍ കഥാപാത്രം മാത്രമാണ് സിനിമ കാണുന്നവരുടെ മുഖത്ത് ചിരി പടര്‍ത്തിയത്. ഒരേ സമയം ഹാസ്യവും ഗൗരവവും കലര്‍ത്തി അദ്ദേഹവും ഈ സിനിമയെ ഗംഭീരമാക്കി.

ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ വളരെ അച്ചടക്കത്തോടെ ആണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. സ്ഥിരം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ നായകനെ പോലെ മാസ്സ് പരിവേഷങ്ങള്‍ കൊടുത്ത് ആഘോഷിക്കാന്‍ സംവിധായകന്‍ തയാറായില്ല.കാതറിന്‍ IPS കഥാപാത്രത്തോട് ഉണ്ണിമായ എന്ന ആ അഭിനേത്രി 100% നീതി പുലര്‍ത്തി.കാതറിന്റെ ക്ലൈമാക്‌സ് എന്‍ട്രി. അത് കയ്യടി നേടിയ ഒരു അടിപൊളി സീന്‍ തന്നെയാണ്.

സിനിമയുടെ നട്ടെല്ലായ ദൃശ്യങ്ങളും ബിജിഎം കളും സിനിമയുടെ ഒഴുക്കിന് മിഴിവേകുന്ന 2 ഘടകങ്ങള്‍ ആണ്.ഒരു വെളിച്ചം പോലും ഞെട്ടല്‍ ഉളവാക്കുന്ന ഗംഭീര തിയറ്റര്‍ അനുഭവം. ഞെട്ടലിന്റെ ആഴം കൂട്ടുന്ന ബിജിഎം.(കൂടെയിരുന്ന അരുണേട്ടന്‍ എത്രയോ പ്രാവശ്യം ഞെട്ടി വിറച്ചു…)ഇതൊക്കെ തന്നെ മതി അഞ്ചാം പാതിരാ എന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ആയി പറയാന്‍.തീയേറ്ററില്‍ തന്നെ പോയി കാണണം.ഗംഭീരം.

Exit mobile version