‘നാടോടി മന്നലില്‍ ഗ്രാഫിക്സിന്റെ സഹായത്തോടെ ചെയ്ത അതേ കാര്യങ്ങള്‍ യഥാര്‍ഥ്യത്തില്‍ കണ്‍മുന്നില്‍ കാണുന്ന പോലെ തോന്നി’; വിജി തമ്പി

കഴിഞ്ഞ രണ്ട് ദിവസമായി മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് കണ്ടുക്കൊണ്ടിരിക്കുന്നത്. അംബരചുംബികളായ കെട്ടിടങ്ങള്‍ വെറും സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുന്ന കാഴ്ചയാണത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു രംഗം മലയാളികള്‍ നേരത്തേ ഒരു മലയാള സിനിമയുടെ ക്ലൈമാക്‌സില്‍ കണ്ടിരുന്നു. 2013ല്‍ ദിലീപിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത ‘നാടോടി മന്നന്‍’ എന്ന ചിത്രത്തിലായിരുന്നു. അന്ന് അത്തരത്തിലൊരു ക്ലൈമാക്സ് ഒരുക്കിയതിനെ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് നേരില്‍ നടന്നു കണ്ടപ്പോള്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിമാനം തോന്നിയെന്നാണ് വിജി തമ്പി പറഞ്ഞത്.

‘വലിയ കൂറ്റന്‍ കെട്ടിടം നിമിഷങ്ങള്‍ കൊണ്ട് പൊളിഞ്ഞുവീഴുന്നു. അതും മറ്റൊന്നിനും കേടുപാടുകള്‍ ഉണ്ടാക്കാതെ. താന്‍ ഇതെന്ത് ക്ലൈമാക്സാടോ ചിത്രത്തിന് ഒരുക്കിയത്. ജനം വിശ്വസിക്കേണ്ട. ഇതൊക്കെ നടക്കുന്ന കാര്യമാണോ? ഇങ്ങനെ കുറേ വിമര്‍ശനങ്ങളാണ് അന്ന് എനിക്ക് ലഭിച്ചത്. സിനിമാക്കാരായ സുഹൃത്തുക്കളടക്കം അന്ന് എന്നെ ഒരുപാട് കുറ്റം പറഞ്ഞു. എന്നാല്‍ ഇന്ന് ടിവിയില്‍ അത്തരം ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അന്ന് ഗ്രാഫിക്സിന്റെ സഹായത്തോടെ ചെയ്ത അതേ കാര്യങ്ങള്‍ യഥാര്‍ഥ്യത്തില്‍ കണ്‍മുന്നില്‍ കാണുന്ന പോലെ തോന്നി. ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിമാനം നല്‍കുന്ന നിമിഷമാണിത്.

അന്ന് ഞാന്‍ സ്പെയിനിലെ ഒരു കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇത്തരം സംഭവത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിയത്. അതിന് ശേഷമാണ് സ്‌ക്രിപ്റ്റ് ഒരുക്കിയത്. ഏകദേശം ഒരു വര്‍ഷത്തോളം സമയമെടുത്താണ് അത് സാക്ഷാത്കരിച്ചത്. മദ്രാസില്‍ പോയിട്ടാണ് ചിത്രത്തിന്റെ ഗ്രാഫിക്സ് ഒരുക്കിയത്. അന്ന് ഭാവനയില്‍ കണ്ടപോലെ തന്നെ ഗ്രാഫിക്സ് സഹായത്തോടെ ചിത്രമൊരുക്കി. ദിലീപ് തന്ന പിന്തുണ വളരെ വലുതായിരുന്നു. ഇപ്പോഴും നാടോടി മന്നന്‍ ഫേസ്ബുക്ക് വാളുകളില്‍ നിറയുന്നതില്‍ സന്തോഷം. അതേ സമയം ഫ്ളാറ്റ് വിട്ടൊഴിയുന്നവരുടെ കണ്ണീര്‍. അതോര്‍ക്കുമ്പോള്‍ വല്ലാതെ വേദനയും സമ്മാനിക്കുന്നുണ്ട് ഈ കാഴ്ച’ എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിജി തമ്പി പറഞ്ഞത്.

Exit mobile version