ഷെയ്ൻ നിഗം കൂക്കി വിളിച്ച് പ്രശ്‌നമുണ്ടാക്കി; മാങ്കുളത്തെ റിസോർട്ടിൽ നിന്നും പുറത്താക്കി: നാട്ടുകാർ

ഇടുക്കി: യുവനടൻ ഷെയ്ൻ നിഗമിനെതിരെ വീണ്ടും ആരോപണങ്ങൾ. ഷെയ്ൻ മാങ്കുളം ടൗണിലിറങ്ങി പ്രശ്‌നമുണ്ടാക്കിയെന്നും താമസിച്ചിരുന്ന റിസോർട്ടിൽ നിന്നും പുറത്താക്കിയെന്നും നാട്ടുകാർ പറയുന്നു. കുർബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാരാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

മാങ്കുളത്ത് കുർബാനിയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷെയ്ൻ നിഗമുമായി ബന്ധപ്പെട്ട വിവാദം തുടങ്ങുന്നത്. മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനാൽ ഷെയ്‌നിനെ മാങ്കുളത്തെ റിസോർട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഷെയ്‌നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു ഏറ്റവും പ്രശ്‌നമുണ്ടാക്കിയിരുന്നതെന്നും ദൃക്‌സാക്ഷികൾ പ്രതികരിച്ചു.

ഒരു മാസമാണ് കുർബാനിയുടെ ചിത്രീകരണത്തിനായി ഷെയ്ൻ മാങ്കുളത്ത് ഉണ്ടായിരുന്നത്. എന്നാൽ താമസസൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോർട്ടിൽ നിന്ന് അന്നു തന്നെ ഷെയ്‌നെ ഇറക്കി വിടേണ്ടിവന്നു. അത്യുച്ചത്തിൽ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോർട്ടിലെ മറ്റു താമസക്കാർക്കു ശല്യമായതോടെയാണ് റിസോർട്ട് ജീവനക്കാർ നടനെ പുറത്താക്കിയത്.

ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷൻ ജീവനക്കാർ നിർബന്ധിച്ചു വാഹനത്തിൽകയറ്റി മടക്കി കൊണ്ടുപോകുന്നതും കണ്ടിരുന്നു. നിരവധി സിനിമകൾക്ക് ലൊക്കേഷനായ മാങ്കുളത്തിന് ഇതെല്ലാം പുതിയ കാഴ്ച്ചകളായിരുന്നുവെന്നാണ് ആരോപണം.

Exit mobile version