‘സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ അലോസരപ്പെടുത്തുന്നു, എന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ആളുകള്‍ ആഘോഷിക്കുന്നതില്‍ താല്‍പര്യമില്ല’; അര്‍ജ്ജുന്‍ റെഡ്ഡി വിവാദത്തില്‍ പ്രതികരിച്ച് വിജയ് ദേവരക്കൊണ്ട

സോഷ്യല്‍ മീഡിയിലെ വിഡ്ഢികളാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്

വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘അര്‍ജ്ജുന്‍ റെഡ്ഡി’. ചിത്രത്തിനെതിരെ നടി പാര്‍വതി സിനിമ സംബന്ധമായ സംവാദ പരിപാടിയായ ‘റൗണ്ട് ടേബിളി’ല്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അര്‍ജ്ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നാണ് താരം പറഞ്ഞത്. എന്നാല്‍ ഈ വിമര്‍ശനങ്ങളുടെ ചുവടു പിടിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ താന്‍ ഏറെ അസ്വസ്ഥനാണെന്നാണ് വിജയ് ദേവരക്കൊണ്ട പറഞ്ഞത്. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്‍ കോണ്‍വെര്‍സേഷനില്‍ സംസാരിക്കവേയാണ് താരം ഇത്തരത്തില്‍ പറഞ്ഞത്.

‘ഞാന്‍ ഏറെ അസ്വസ്ഥനാണ്. അത് മനസില്‍ കൊണ്ടു നടക്കേണ്ട കാര്യം എനിക്കില്ല. പാര്‍വതിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പാര്‍വതിയെ ആരാധിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. ഡിഗ്രിക്കു പഠിക്കുമ്പോള്‍ തൊട്ടു പാര്‍വതിയുടെ സിനിമകള്‍ കാണുന്നതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയിലെ വിഡ്ഢികളാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്. എന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ആളുകള്‍ ആഘോഷിക്കുന്നതില്‍ എനിക്ക് ഒട്ടും താല്‍പര്യമില്ല. അവരെന്താണ് സംസാരിക്കുന്നത് എന്ന് പോലും അവര്‍ക്കറിഞ്ഞുകൂടാ’ എന്നാണ് വിജയ് ദേവരക്കൊണ്ട പറഞ്ഞത്.

മോശം സന്ദേശം നല്‍കുന്ന സിനിമയുടെ ഭാഗമാകണോ വേണ്ടയോ എന്ന തീരുമാനം എടുക്കാന്‍ ഒരു അഭിനേതാവിന് സ്വാതന്ത്രമുണ്ട്. അഭിനേതാക്കള്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്നാണ് പരിപാടിയില്‍ പാര്‍വതി പറഞ്ഞത്. ജോക്കര്‍ എന്ന ഹോളിവുഡ് സിനിമയെയും അര്‍ജ്ജുന്‍ റെഡ്ഡിയെയും താരതമ്യപ്പെടുത്തിയായിരുന്നു പാര്‍വതിയുടെ ഇത്തരത്തില്‍ ഒരു വിമര്‍ശനം നടത്തിയത്.

Exit mobile version