‘ഇത്തരം വ്യത്യസ്ത വേഷങ്ങള്‍ സ്വീകരിക്കുന്നത് തുടര്‍ന്നാല്‍ അജുവിന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ സാധിക്കും’; ‘ഹെലനി’ലെ കഥാപാത്രത്തെ പ്രശംസിച്ച് സംവിധായകന്‍

ചിത്രത്തില്‍ നെഗറ്റീവ് റോളിലുള്ള പോലീസുകാരനായാണ് അജു എത്തിയത്

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ അന്ന ബെന്‍ നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഹെലന്‍’. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അജു വര്‍ഗീസ് ആണ്. ചിത്രത്തില്‍ നെഗറ്റീവ് റോളിലുള്ള പോലീസുകാരനായാണ് അജു എത്തിയത്.ചിത്രത്തിലെ അജുവിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ‘ആളൊരുക്ക’ത്തിന്റെ സംവിധായകന്‍ വിസി അഭിലാഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അഭിലാഷ് ചിത്രത്തെയും അജുവിനെയും പ്രശംസിച്ചത്.

നമ്മള്‍ കരുതുന്നതൊന്നുമല്ല ഇവരുടെ റെയ്ഞ്ച്. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ നാട്യ ശാസ്ത്ര ചട്ടങ്ങളുടെ ചതുരക്കള്ളിയില്‍ നിന്ന് ഇവര്‍ പുറത്ത് ചാടുമെന്നും എന്നിട്ട് അഭിനയ നിയമങ്ങള്‍ക്ക് വ്യാഖ്യാനിക്കാന്‍ പറ്റാത്ത ഉയരങ്ങളിലേക്ക് പറക്കുമെന്നുമാണ് അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഹ്യൂമര്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഇത്തരത്തില്‍ വ്യത്യസ്ത വേഷങ്ങള്‍ സ്വീകരിക്കുന്നത് തുടര്‍ന്നാല്‍ അജുവിന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ കഴിയുന്ന തലത്തില്‍ ഉയരാന്‍ സാധിക്കുമെന്നും അഭിലാഷ് ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഹെലനിലെ അജു വര്‍ഗീസിന്റെ കഥാപാത്രം കണ്ടിട്ട് ഇന്നലെ അജുവുമായി സംസാരിക്കുമ്പോള്‍ ഫുള്‍ ക്രെഡിറ്റും അദ്ദേഹം സംവിധായകന് നല്‍കുകയാണ്. ഓരോ വാചകങ്ങള്‍ക്കിടയിലും ‘ഞാനൊന്നും ചെയ്തില്ല. മാത്തുക്കുട്ടി പറയുന്നത് ഫോളോ ചെയ്യുകയായിരുന്നു’ എന്ന് അദ്ദേഹം ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു.തീര്‍ച്ചയായും ഹെലെനെന്ന മികച്ച സിനിമയ്ക്കും അതിലെ ഓരോ നല്ലതിനും ഒന്നാം നമ്പര്‍ കയ്യടി അതിന്റെ സംവിധായകന് തന്നെയാണ് കിട്ടേണ്ടത്.എന്നാല്‍ അജുവിനെ കുറിച്ചും പറയേണ്ടതുണ്ട്.

ഞാന്‍ ആളൊരുക്കം ചെയ്യുമ്പോള്‍ ഒരു മാധ്യമ സുഹൃത്ത് സെറ്റില്‍ വന്നു. ഇന്ദ്രന്‍സേട്ടനെ പറ്റി എന്നോട് ചോദിച്ചപ്പോള്‍,’ചിലയിടങ്ങളില്‍ തിലകന്‍ ചേട്ടന് സബ്സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ പറ്റുന്ന പ്രതിഭയാണ് ഇന്ദ്രന്‍സേട്ടന്‍’എന്ന് ഞാന്‍ മറുപടി നല്‍കി. അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.

ആളൊരുക്കം റിലീസ് ചെയ്തപ്പോള്‍ ആദ്യദിവസം തന്നെ കണ്ടിട്ട് അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു.’നിങ്ങള്‍ പറഞ്ഞത് വലിയ സത്യമാണ്. ദുര്‍ബല ശരീര പ്രകൃതിയുള്ള ഒരാളായി എനിക്ക് തോന്നിയതേയില്ല. ഈ മനുഷ്യന്‍ എത്ര മനോഹരമായാണ് ആ കഥാപാത്രത്തിന്റെ ഉള്ളുലച്ചിലുകളെ അവതരിപ്പിച്ചത് എനിക്ക് വിശ്വസിക്കാനാവുന്നില്ല.’

ആളൊരുക്കത്തിലെ ഇന്ദ്രന്‍സേട്ടന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജേട്ടന്‍, ഇപ്പോള്‍ അജു. മലയാള സിനിമയിലെ വലിയ മാറ്റം ഇതൊക്കെയാണ്.നമ്മള്‍ കരുതുന്നതൊന്നുമല്ല ഇവരുടെ റെയ്ഞ്ച്. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ നാട്യ ശാസ്ത്ര ചട്ടങ്ങളുടെ ചതുരക്കള്ളിയില്‍ നിന്ന് ഇവര്‍ പുറത്ത് ചാടും. എന്നിട്ട് അഭിനയ നിയമങ്ങള്‍ക്ക് വ്യാഖ്യാനിക്കാന്‍ പറ്റാത്ത ഉയരങ്ങളിലേക്ക് പറക്കും.

‘ഒപ്പ’ത്തിലെ ഓട്ടോഡ്രൈവറെ കാണുമ്പോള്‍ അജു വളരെ നിയന്ത്രണമുള്ള അഭിനേതാവാണെന്ന് തോന്നിയിട്ടുണ്ട്.സ്ഥിരം ഹാസ്യ കഥാപാത്രങ്ങള്‍ക്കപ്പുറത്തേക്ക് തന്നിലെ ആക്ടറെ കൊണ്ടെത്തിക്കാവുന്ന റേഞ്ചും അതിനായുള്ള അദ്ധ്വാനവും അജുവിനുണ്ടെന്ന് ഹെലനിലെ പോലീസുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈ നടന്റെ ശരീരം പോലും മിതത്വഭാഷ പഠിച്ചിരിക്കുന്നു. ഹ്യൂമര്‍ കഥാ-പാത്രങ്ങള്‍ക്കൊപ്പം ഇത്തരം വ്യത്യസ്ത വേഷങ്ങളെയും സ്വീകരിക്കുന്നത് തുടര്‍ന്നാല്‍ അജുവിന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ കഴിയുന്ന തലത്തില്‍ ഉയരാന്‍ കഴിയും. അതിന്റെ തെളിവ് ഹെലന്‍ തരുന്നു.
അഭിനന്ദനങ്ങള്‍ അജു വര്‍ഗീസ്

Exit mobile version