‘സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ഉണ്ടാകുന്നതിനും മുമ്പേ താരമായ നടന്‍, ജയന്റെ ഓര്‍മ്മകള്‍ തന്നെ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കൊരു കുളിര്‍മയാണ്’; തിരക്കഥാകൃത്ത് ബോബി

ഇന്ന് ജയന്റെ 39ാം ചരമവാര്‍ഷിക ദിനമാണ്

മലയാള സിനിമയുടെ എവര്‍ഗ്രീന്‍ ഹീറോയാണ് ജയന്‍. അദ്ദേഹം ഈ ലോകത്ത് നിന്ന് വിടപറഞ്ഞിട്ട് 39 വര്‍ഷം കഴിഞ്ഞെങ്കിലും സിനിമയെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും മനസില്‍ മായാതെ നില്‍ക്കുന്ന താരമാണ് ജയന്‍. അങ്ങാടി എന്ന സിനിമയിലെ ജയന്റെ മാസ് ഡയലോഗുകള്‍ ഇന്നും മിമിക്രിക്കാര്‍ ആഘോഷിക്കുന്നവയാണ്. ഇന്ന് ജയന്റെ 39ാം ചരമവാര്‍ഷിക ദിനമാണ്. 1980 നവംബര്‍ 16നാണ് ആ അതുല്യ കലാകാരന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. ജയന്റെ 39ാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്ത് ബോബി.

‘എത്ര പെട്ടന്നാണ് സമയം മുന്നോട്ടുപോകുന്നത്. 39 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ തിരക്കേറിയ സ്റ്റാര്‍ തന്റെ സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ മദ്രാസിലേക്ക് പോകുന്നു. ഹെലികോപ്റ്ററിലുള്ള ആക്ഷനായിരുന്നു ചിത്രീകരിക്കേണ്ടത്. അപകടമേറിയ രംഗമായിട്ടും ഡ്യൂപ്പില്ലാതെ സ്വയം ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുന്നു. അടുത്ത ദിവസം വൈകീട്ട് കേരളം കേട്ടത് ഞെട്ടിക്കുന്നൊരു വാര്‍ത്തയായിരുന്നു. അപകടം പിടിച്ച രംഗം ചിത്രീകരിക്കുന്നതിനിടെ അദ്ദേഹം മരണപ്പെട്ടു. കരിയറിന്റെ കൊടുമുടിയില്‍ കത്തി നില്‍ക്കുന്ന സമയം, സ്വപ്‌നം കാണാന്‍ സാധിക്കാത്ത പ്രശസ്തി, വലിയ ആരാധകവൃന്ദം. അദ്ദേഹത്തിന്റെ ഓര്‍മകള്‍ തന്നെ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കൊരു കുളിര്‍മയാണ്. സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ഉണ്ടാകുന്നതിനും മുമ്പേ താരമായ നടന്‍’ എന്നാണ് ബോബി ഫേസ്ബുക്കില്‍ കുറിച്ചത്.

1981ല്‍ തീയ്യേറ്ററുകളില്‍ എത്തിയ ‘കോളിളക്കം’ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ജയന്‍ മരിച്ചത്. ഹെലികോപ്റ്ററിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ജയന്റെ അപകട മരണം.

Exit mobile version