‘മലയാള സിനിമയില്‍ ജാതി വിവേചനമുണ്ടെന്ന പ്രചാരണം തെറ്റ്, അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഈ തോന്നല്‍ മാറും’; ടൊവീനോ തോമസ്

ഷാര്‍ജാ അന്താരാഷ്ട്ര പുസ്തക മേളയില്‍ നടന്ന ദ് യൂത്ത്സ്റ്റാര്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ടൊവിനോ ഇത്തരത്തില്‍ പറഞ്ഞത്

മലയാള സിനിമയില്‍ ജാതി വിവേചനമുണ്ടെന്ന പ്രചാരണം തെറ്റെന്ന് നടന്‍ ടൊവീനോ തോമസ്. അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഈ തോന്നല്‍ മാറുമെന്നും ടൊവീനോ പറഞ്ഞു. ഷാര്‍ജാ അന്താരാഷ്ട്ര പുസ്തക മേളയില്‍ നടന്ന ദ് യൂത്ത്സ്റ്റാര്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ടൊവിനോ ഇത്തരത്തില്‍ പറഞ്ഞത്.

‘മലയാള സിനിമയില്‍ വിവേചനമുണ്ടെന്ന പ്രചാരണം തെറ്റാണ്. വ്യക്തിപരമായ തോന്നലുകളില്‍നിന്നും മനോഭാവങ്ങളില്‍നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണത്. പഴയ കാലമല്ല. അപകര്‍ഷതാ ബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറും. മലയാള സിനിമ ഇപ്പോള്‍ വളരെ വേഗത്തിലാണ് മുന്നേറുന്നത്. പുതുമുഖങ്ങള്‍ക്ക് ഇനിയും അവസരങ്ങളുണ്ട്. കലാമൂല്യവും വിനോദമൂല്യവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഒരു സിനിമയുടെ വിജയത്തിന് ആവശ്യമാണെന്നും ഇതില്‍ ഏതെങ്കിലും ഒന്നില്‍ പിന്നോട്ട് പോയാല്‍ സിനിമയ്ക്കു പൂര്‍ണവിജയം നേടാനാവില്ല’ എന്നാണ് ടൊവീനോ പരിപാടിയില്‍ പറഞ്ഞത്.

പാലക്കാട് മെഡിക്കല്‍ കോളേജില്‍ അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ടൊവിനോയുടെ അഭിപ്രായം.

Exit mobile version