‘നിന്റെ കൈയിലെ മാന്ത്രിക വടിയുടെ വീശലില്‍ ഇത്തവണ വാര്‍ന്ന് വീണത് മലയാളം ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ ജോണര്‍ സിനിമ’; ‘ജല്ലക്കട്ടി’നെ കുറിച്ച് ലാല്‍ജോസ്

എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’ തീയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രേക്ഷകര്‍ ഗംഭീര സ്വീകരണമാണ് ചിത്രത്തിന് തീയ്യേറ്ററുകളില്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്.

ഫിലിം മേക്കിംഗിന്റെ മാന്ത്രികവടി നിന്റെ കയ്യിലുണ്ടെന്ന് എനിക്ക് നേരത്തെ ബോധ്യം വന്നതാണെന്നും എന്നാല്‍ ഇത്തവണത്തെ വീശലില്‍ വാര്‍ന്ന് വീണത് മലയാളം ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ ജോണര്‍ സിനിമയാണ് എന്നാണ് ലാല്‍ജോസ് ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടൊറന്റോ ചലച്ചിത്രമേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്.

ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

കാര്യസാദ്ധ്യത്തിനും കൊതി തീര്‍ക്കാനും രസത്തിനും ഒക്കെ കൊല ശീലമാക്കിയ ജീവിയാണ് മനുഷ്യന്‍. ഈ ക്രൂരതയെ മറച്ച് വച്ചിരിക്കുന്ന പാടയാണ് നന്മ, കരുണ, സഹാനുഭൂതി തുടങ്ങിയവ. ഈ നേര്‍ത്ത പാടയെ ഒരു പോത്തിന്റെ കൂര്‍ത്ത കൊമ്പുകള്‍ കൊണ്ട് കീറി മനുഷ്യന്റെ അകത്തേക്ക് തുളച്ചു കേറുകയാണ് ജെല്ലിക്കെട്ട് എന്ന സിനിമ അനുഭവം. കഥ പറയാനല്ല ഫിലോസഫി പറയാനാണ് ലിജോ ജോസ് പെല്ലിശ്ശേരി ശ്രമിച്ചിരിക്കുന്നത്. ലിജോ, ഫിലിം മേക്കിംഗിന്റെയാ മാന്ത്രികവടി നിന്റെ കയ്യിലുണ്ടെന്ന് എനിക്ക് നേരത്തെ ബോധ്യം വന്നതാണ്. ഇത്തവണത്തെ വീശലില്‍ വാര്‍ന്ന് വീണത് മലയാളം ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ ജോണര്‍ സിനിമയാണ്. കണ്‍ഗ്രാറ്റ്‌സ് ബ്രോ.

ഗിരീഷ് ഗംഗാധരന്റെ ക്യാമറ രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗ് ഒക്കെ എടുത്ത് പറയേണ്ടത് തന്നെ. ഒന്നരമണിക്കൂര്‍ നീളുന്ന ഒരു സൈക്കഡലിക് തീയേറ്റര്‍ അനുഭവമാക്കി ഈ സിനിമയെ മാറ്റാനായി എത്രയെത്ര രാപ്പകലുകളുടെ മനുഷ്യാധ്വാനം!

എന്റെ മറ്റൊരു സന്തോഷം ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് കൂട്ടികൊണ്ടുവന്ന സഹോദരതുല്യനായ സുഹൃത്ത് തോമസ് പണിക്കരാണ് ഇതിന്റെ നിര്‍മ്മാതാവ് എന്നതാണ്. പണിക്കരുടെ പെട്ടി നിറയണേയെന്ന എന്റെ പ്രാര്‍ത്ഥനയെ ഞാന്‍ രഹസ്യമാക്കി വക്കുന്നില്ല. ജല്ലിക്കെട്ടിന് മുന്നിലും പിന്നിലും അരികിലും എല്ലാം ചങ്കുറപ്പോടെ നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.

Exit mobile version