‘അവസരം ചോദിച്ച് ചെന്നപ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ അവസരം തരാമെന്നാണ് ഒരു സംവിധായകന്‍ എന്നോട് പറഞ്ഞത്’; മനസ് തുറന്ന് ടിനി ടോം

ആദ്യ കാലത്ത് സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം

മിമിക്രിയിലൂടെ വന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു ഇരിപ്പിടം സ്വന്തമാക്കിയ കലാകാരനാണ് ടിനി ടോം. ഇപ്പോഴിതാ ആദ്യ കാലത്ത് സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. മനോരമയിലെ ‘നേരെ ചൊവ്വ’ എന്ന പരിപാടിയില്‍ ആണ് ടിനി ടോം ഈ കാര്യങ്ങളെ കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനില്‍ അഭിനയിച്ചതു ശേഷമാണ് നടനെന്ന നിലയില്‍ സിനിമയില്‍ തനിക്ക് ഒരിടം ലഭിച്ചതെന്നും ടിനി ടോം പരിപാടിയില്‍ പറഞ്ഞു.

‘സിനിമയില്‍ അവസരങ്ങള്‍ തേടി നടന്നപ്പോള്‍ എന്നെ മാനസികമായി വിഷമിപ്പിച്ച ആള്‍ക്കാരുണ്ട്. പ്രാഞ്ചിയേട്ടനൊക്കെ ചെയ്യുന്നതിനു മുമ്പ് ഒരിക്കല്‍ ഒരു പ്രൊഡ്യൂസര്‍ പറഞ്ഞിട്ട് ഞാന്‍ ഒരു സംവിധായകന്റെ അടുത്ത് ചെന്നപ്പോള്‍ പടം ഇറങ്ങട്ടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അവസരം തരാമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തിലേക്ക് അദ്ദേഹമെന്നെ വിളിപ്പോള്‍ ഞാനും അങ്ങനെ തന്നെയാണ് പറഞ്ഞത്. പടം ഇറങ്ങട്ടെ ഞാന്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ വരാമെന്ന്’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.

കാലചക്രം കറങ്ങി കൊണ്ടിരിക്കുകയാണെന്നും നമ്മള്‍ പകരം വീട്ടാനോ അടിക്കാനോ നടന്നിട്ട് കാര്യമില്ലെന്നും അക്കാര്യത്തില്‍ ദൈവത്തിനാണ് നമ്മള്‍ ക്വട്ടേഷന്‍ കൊടുക്കേണ്ടതെന്നും താരം പറഞ്ഞു. രജിഷ വിജയന്‍ നായികയായി എത്തിയ ഫൈനല്‍സ് ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രം.

Exit mobile version